കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്

ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും വിദ്വേഷ പ്രചാരണത്തിനുമെതിരെ സോഷ്യല്‍മീഡിയ സ്വീകരിക്കുന്ന നിലപാടുകളില്‍ ട്വിറ്റര്‍ ഫെയ്‌സ്ബുക് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് വിദ്വേഷ പ്രചാരണത്തോട് മൗനംതുടരുന്ന നിലപാടുമായി ഫേസ്ബുക്ക് മേധാവി വീണ്ടും രംഗത്തെത്തിയത്.

ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യത്തെ ഇറക്കുമെന്നും ‘കൊള്ള തുടങ്ങിയാല്‍, വെടിവെപ്പ് ആരംഭിക്കുമെന്നും’ ട്രംപ് സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ട്വീറ്റിനെതിരെ ട്വിറ്റര്‍ നടപടിയെടുത്തപ്പോഴും ഫേസ്ബുക്ക് മൗനം തുടര്‍ന്നത് വെലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് ജീവനക്കാരും കമ്പനിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫേസ്ബുക്ക് ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് സുക്കര്‍ബര്‍ഗ് ട്രംപിന്റെ ട്വീറ്റിനെ അനുകൂലിച്ച് ഡല്‍ഹി കലാപത്തിന് കാരണമായ കപില്‍ മിശ്രയുടെ വിവാദ പ്രസംഗം പരാമര്‍ശിച്ചത്.

25000ത്തോളം വരുന്ന ഫേസ്ബുക്ക് ജീവനക്കാരുമായുള്ള കോണ്‍ഫറന്‍സില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഏതെല്ലാമെന്ന വിശദീകരണത്തിലാണ് ഡല്‍ഹി കലാപത്തിന് തൊട്ട് മുമ്പ് ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിവാദ പ്രസംഗം പേര് പറയാതെ സുക്കര്‍ബര്‍ഗ് ഉദ്ധരിച്ചത്. ‘ഇന്ത്യയിലെ ചില സംഭവങ്ങള്‍ നമുക്ക് ഉദാഹരണമായെടുക്കാം. പൊലീസ് നോക്കിയില്ലെങ്കില്‍ ഞങ്ങളുടെ അനുയായികള്‍ നോക്കും തെരുവുകളിലെ തടസം നീക്കും- എന്നാണ് ഒരാള്‍ പറഞ്ഞത്. ആ പോസ്റ്റ് നമ്മള്‍ പിന്‍വലിച്ചിരുന്നു.’ എന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. അനുയായികളെ നേരിട്ട് അക്രമത്തിന് പ്രേരിപ്പിക്കുന്നതരത്തിലുള്ളതാണ് കപില്‍ മിശ്രയുടെ പരാമര്‍ശമെന്നും ആ ഗണത്തില്‍ പെടുത്താനാവില്ല ട്രംപിന്റെ വിവാദ പോസ്റ്റെന്നുമാണ് സുക്കര്‍ബര്‍ഗ് വിശദീകരിക്കാന്‍ ശ്രമിച്ചതെന്നും ദി പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ്(ഫെബ്രുവരി 24-25) അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ച്‌കൊണ്ട് കപില്‍ മിശ്ര ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയും വരെ സമാധാനം തുടരുമെന്നും തുടര്‍ന്നും റോഡുകളിലെ തടസം നീക്കിയില്ലെങ്കില്‍ പൊലീസിന് പകരം നമ്മള്‍ തന്നെ റോഡുകളിലെ തടസം നീക്കുമെന്നുമാണ്, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ ചൂണ്ടിക്കാണിച്ചുള്ള വിവാദ പ്രസംഗത്തില്‍ കപില്‍ മിശ്ര പറഞ്ഞത്.

Read More: ഫാക്ട് ചെക്ക്, ട്രംപിനെ വെല്ലുവിളിച്ച് ട്വിറ്റര്‍ സിഇഒ; ശിക്ഷക്കല്‍ എന്നോട് മതി, ട്വിറ്ററിനോട് വേണ്ട

അതേസമയം നേരത്ത, തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്‍കിയാല്‍ അവ ചൂണ്ടിക്കാണിക്കുന്നത് ഫാക്ടറ്റ് ചെക്കിങ് സംവിധാനം ട്വിറ്റര്‍ ആരംഭിച്ചപ്പോള്‍ സക്കര്‍ബര്‍ഗ് തന്റെ സോഷ്യല്‍ മീഡിയ എതിരാളിയായ ട്വിറ്ററിനെ വിമര്‍ശിച്ചിരുന്നു. ട്വിറ്ററിന്റെ വസ്തുതാ പരിശോധന സംവിധാനത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ സത്യത്തിന്റെ മദ്ധ്യസ്ഥനാകരുതെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ വിമര്‍ശനം. ഫേസ്ബുക്ക് സിഇഒ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോര്‍സി മറുപടിയുമായി രംഗത്തെത്തിയിരുന്നു.