രാജസ്ഥാന്‍ നിയമസഭാംഗങ്ങളുടെ യോഗം ഇന്ന്; ‘ബിജെപിയിലേക്കില്ല’- മീറ്റിങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും സച്ചിന്‍പൈലറ്റ്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നെന്ന സൂചനകള്‍ പുറത്തു ബി.ജെപിയിലേക്ക് പോവുന്നെന്ന വാദം രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്ഡഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. അതേമയം, മുഖ്യമന്ത്രി ഗഹ്ലോത് ഞായറാഴ്ചരാത്രി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും പൈലറ്റ് അറിയിച്ചു. ഇന്നലെ രാത്രി വൈകി ദേശീയ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍പൈലറ്റ്.

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ചോദിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നപരിഹാരത്തിന് രണ്‍ദീപ്സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരെ ജയ്പുരിലേക്കയച്ചിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ വെച്ച യോഗം കോണ്‍ഗ്രസ് തിങ്കളാഴ്ച രാവിലത്തേക്ക്‌ മാറ്റിയത്. നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് അര്‍ദ്ധരാത്രിയില്‍ നടക്കാനിരുന്ന കോണ്‍ഗ്രസ് മീറ്റിംഗ് ഇന്നത്തേക്ക് മാറ്റി വെച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ വെച്ച് രാവിലെ 10.30 കൂടിക്കാഴ്ച നടക്കും.

അതിനിടെ കോണ്‍ഗ്രസ് എം.എല്‍.മാര്‍ ബി.ജെപിയിലേക്ക് പോവുന്നെന്ന വാദം തള്ളി പൈലറ്റിനൊപ്പം ഡല്‍ഹിയിലെത്തിയ എം.എല്‍.എമാരും രംഗത്തെത്തി. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിയിലേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും മാധ്യമ വാര്‍ത്തകളെ കാര്യമാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ‘ ഞങ്ങള്‍ ഡല്‍ഹിയില്‍ പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ്. മാധ്യമങ്ങള്‍ ഞങ്ങള്‍ പോയത് ഈ കാരണത്തിനാണ് , ആ കാരണത്തിനാണ് എന്നു പറയുന്നത് ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു വിവാദത്തിന്റെയും ഭാഗമാവാന്‍ താല്‍പര്യമില്ല. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ പടനായകരാണ്. അവസാന ശ്വാസം വരെ പാര്‍ട്ടിയൊടൊപ്പം ഉണ്ടാവും,’ രാജസ്ഥാന്‍ എം.എല്‍.എ രോഹിത് ബൊഹ്റ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിനെ കാണാന്‍ വേണ്ടി ശനിയാഴ്ച പുലര്‍ച്ചയോടെ സച്ചിന്‍ പൈലറ്റും ഇദ്ദേഹത്തെ അനുകൂലിക്കുന്ന എം.എല്‍.എമാരും തലസ്ഥാനത്തെത്തിയത്. കൂടാതെ ഗഹ്ലോത് മന്ത്രിസഭക്ക് ഭൂരിപക്ഷമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക കൂടിയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്. ഇതിനിടെ സച്ചിന്‍ പൈലറ്റിന്റെ ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് 30 എം.എല്‍.എമാര്‍ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

അതിനിടെ അശോക് ഗെലോട്ട് സര്‍ക്കാരിന് 109 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ. പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ ദേശീയ നേതാക്കളായ സോണിയജിയുടെയും രാഹുല്‍ജിയുടെയും പിന്തുണയോടെയുള്ള രാജസ്ഥാന്‍ സര്‍ക്കാരിലാണ് പിന്തുണയും വിശ്വാസവുമെന്ന് വ്യക്തമാക്കി 109 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് അശോക് ഗെലോട്ടിന് കൈമാറുകയാണ്’, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവിനാശ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി യോഗം രാവിലേക്ക് മാറ്റിയത്.

അര്‍ദ്ധരാത്രിയിലെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പൈലറ്റ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ചേരുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കം പല നേതാക്കളും പങ്കെടുക്കുന്നുണ്ട്. കൂടാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലും സച്ചിന്‍പൈലറ്റുമായും ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുതിരക്കച്ചവട ശ്രമത്തിനെതിരേ ചീഫ് വിപ്പ് നല്‍കിയ പരാതിയില്‍ നോട്ടീന് വന്നതാണ്് ഉപമുഖ്യമന്ത്രികൂടിയായ പൈലറ്റിനെ ചൊടിപ്പിച്ചത്. ബി.ജെ.പിയുടെ അട്ടിമറി ശ്രമ പരാതിയില്‍ ചോദ്യംചെയ്യാന്‍ ഹാജരാവാന്‍ രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എ.ടി.എസ്.) സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുമാണ് (എസ്.ഒ.ജി.) പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഗഹ്ലോതിന് കീഴിലാണ് ഈ വകുപ്പുകള്‍. തങ്ങളെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റമാണിതെന്നാണ് പൈലറ്റ് വിഭാഗത്തിന്റെ ആക്ഷേപം. ഇതിനിടെ പരാതിയുമായി സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേലിനെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇത് സ്വാഭാവികനടപടിമാത്രമാണെന്നും ബി.ജെ.പി. നടത്തുന്ന കുതിരക്കച്ചവട ശ്രമത്തിനെതിരേ പൈലറ്റിനുപുറമേ തനിക്കും ചീഫ് വിപ്പിനും ചില മന്ത്രിമാര്‍ക്കുമടക്കം നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഗഹ്ലോത് പറഞ്ഞു. സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ശ്രമംതുടങ്ങിയതായും മധ്യപ്രദേശ് ആവര്‍ത്തിക്കില്ലെന്നും കെ.സി. വേണുഗോപാലും പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കടക്കം അയച്ചപോലെ നോട്ടീസ്മാത്രമാണ് പൈലറ്റിനും അയച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സച്ചിന്‍ പൈലറ്റ്, അഹമ്മദ് പട്ടേലിനെ കാണാനെത്തിയ ശനിയാഴ്ചയാണ് രാജസ്ഥാനില്‍ ബി.ജെ.പി. അട്ടിമറിക്ക് ശ്രമിക്കുന്നതായി ഗഹ്ലോത് ആരോപണം വന്നത്. പണവും സ്ഥാനങ്ങളും വാഗ്ദാനംചെയ്ത് എം.എല്‍.എ.മാരെ കൂറുമാറ്റാനാണ് ശ്രമമെന്നും 25 കോടിവരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട രണ്ടു ബി.ജെ.പി. നേതാക്കളുടെ ഫോണ്‍സംഭാഷണവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ പരാതിയാണ് രാജസ്ഥാന്‍ പോലീസ് അന്വേഷിക്കുന്നതും ഉപമുഖ്യമന്ത്രിയായ പൈലറ്റിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതും.

എന്നാല്‍, കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബി.ജെ.പി. തള്ളി. ഗഹ്ലോതും സച്ചിനും തമ്മിലുള്ള അധികാരവടംവലിയും ഉള്‍പ്പാര്‍ട്ടിപ്രശ്‌നവും മാത്രമാണിതെന്ന് ബി.ജെ.പി. അധ്യക്ഷന്‍ സതീഷ് പുനിയ ആരോപിച്ചു.