കോവിഡ്: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരണ നിരക്ക് ഉയരാന്‍ കാരണമാകും; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ്19 നെതിരെ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന. അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുമെന്നും ഇത് മരണനിരക്ക് ഉയരുന്നതിന് ഇടയാക്കിയേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്ഒ മേധാവി ട്രെഡോസ് അഥനോം മുന്നറിയിപ്പ് നല്‍കി.

‘കൊവിഡ് 19 മഹാമാരി ആന്റിബയോട്ടിക്കുകളുടെ ഉയര്‍ന്ന ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും, മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനിടയാക്കും’, ലോകാരോഗ്യ സംഘടന തിങ്കളാഴ്ച നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ മേധാവി പറഞ്ഞു.

കൊവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചെറിയ തോതില്‍ കൊവിഡ് ബാധയുള്ള ആളുകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്നും തുടങ്ങിയ നിര്‍ദേശങ്ങളും ഡബ്ല്യുഎച്ച്ഒ മുന്നോട്ട് വെച്ചിട്ടുണ്ട്.

ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. നിലവില്‍ 6365,473 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,903,418 പേരുടെ അസുഖം ഭേദമായപ്പോള്‍ 3,084,651 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 53,402 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

SHARE