വൈറ്റ്ഗാര്‍ഡ് മെഡിചെയിന്‍ പദ്ധതി വഴി ഇനി യു.എ.ഇയിലേക്കും മരുന്നെത്തിക്കും

മലപ്പുറം: യു.എ.ഇയില്‍ അവശ്യമരുന്നുകള്‍ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് മരുന്നെത്തിച്ചു നല്‍കാനുള്ള നീക്കമാരംഭിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാര്‍ഡ്. വൈറ്റ്ഗാര്‍ഡ് മെഡിചെയിന്‍ പദ്ധതി വഴിയാണ് അടിയന്തര മരുന്നുകള്‍ എത്തിച്ചു നല്‍കുക. ഇതുപ്രകാരം യു.എ.ഇയിലുള്ള ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മരുന്നുകള്‍ ഇനി വൈറ്റ്ഗാര്‍ഡ് മെഡിചെയിന്‍ വഴി എത്തിച്ചു നല്‍കാനാവും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിക്കോട് കരിപ്പൂരില്‍ നിന്നുള്ള പ്രത്യേക കാര്‍ഗോ വിമാനം വഴി മരുന്നുകള്‍ അയക്കും. മലപ്പുറം അരീക്കോട് ഏറനാട് ട്രാവല്‍ ആന്റ് ടൂറിസവുമായുള്ള സഹകരണത്തോടെയാണ് മരുന്നുകള്‍ അയക്കുക.

ലോക്ക്ഡൗണ്‍ കാലത്തെ വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. മരുന്നും അവശ്യസാധനങ്ങളുമായി സേവനപ്രവര്‍ത്തനം നടത്തിയിരുന്ന വൈറ്റ്ഗാര്‍ഡ് അംഗങ്ങളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭരണകൂടവുമായി ഒരു ഏറ്റുമുട്ടല്‍ നടത്തി വൈറ്റ്ഗാര്‍ഡിന്റെ പ്രേവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും താല്‍കാലികമായി അവസാനിപ്പിക്കുകയാണെന്നും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചിരുന്നു.

പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിംലീഗ് നേതാക്കളുമടക്കം ചേര്‍ന്ന് ഇതിനെതിരെ നിലകൊണ്ടതോടെ വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

ഡാക്ടറുടെ മരുന്ന് കുറിപ്പ് കോപ്പിയും ഒറിജിനല്‍ മരുന്ന് ബില്ലും സഹിതം നെറ്റ് ടൈപ്പ് എന്‍വലപ്പില്‍, സ്റ്റാന്‍ഡേര്‍ഡ് കൊറിയര്‍ പാക്കിംഗ് ചെയ്താല്‍ വീടുകളില്‍ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ശേഖരിച്ച് കാര്‍ഗോ കളക്ഷന്‍ പോയന്റിലെത്തിക്കും. നൂറു കണക്കിന് പ്രവാസികള്‍ക്ക് ഇതിലൂടെ ആശ്വാസം പകര്‍ന്നു നല്‍കാനാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും, എം.എസ്.എഫിന്റെ മെഡിക്കല്‍ വിഭാഗമായ മെഡിഫെഡും സംയുക്തമായി സ്വദേശത്തും വിദേശത്തുമുള്ളവര്‍ക്കായി ഡോക്ടര്‍മാരുടെ സേവനം നേരിട്ടു ലഭ്യമാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

രോഗികള്‍ക്ക് തങ്ങളുടെ പേര്, വയസ്സ്, ജെന്‍ഡര്‍(സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍) എന്നീ വിവരങ്ങളും മെഡിക്കല്‍ ഹിസ്റ്ററിയും ഉള്‍പ്പടെ എഴുതിയോ വോയ്‌സ് ക്ലിപ്പായോ അയക്കാം.

അവര്‍ രോഗ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുമായി സംസാരിച്ച് രോഗികള്‍ക്ക് മറുപടി നല്‍കുന്നതാണ്. വിവിധ വിഭാഗങ്ങളില്‍ പ്രഗല്‍ഭരായ അമ്പതോളം ഡോക്ടര്‍മാരാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.

ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍.ടി, ഒഫ്താല്‍മോളജി തുടങ്ങിയ എല്ലാ മേഖലകളിലുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും .കൂടാതെ ആയുര്‍വ്വേദ, ഹോമിയോ ഡോക്ടര്‍ മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്നും തങ്ങള്‍ അറിയിച്ചു.

അപൂര്‍വ്വ മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍ യൂത്ത് ലീഗിന്റെ വളണ്ടിയര്‍ വിംഗായ വൈറ്റ് ഗാര്‍ഡിന്റെ മെഡിചെയിന്‍ വഴി മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു നല്‍കുന്നതാണ്.

പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ നിരവധി കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍ കെ.എം.സി.സി യുമായി സഹകരിച്ച് നടപ്പിലാക്കുന്നെണ്ടെന്നും തങ്ങള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്തെ വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. മരുന്നും അവശ്യസാധനങ്ങളുമായി സേവനപ്രവര്‍ത്തനം നടത്തിയിരുന്ന വൈറ്റ്ഗാര്‍ഡ് അംഗങ്ങളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭരണകൂടവുമായി ഒരു ഏറ്റുമുട്ടല്‍ നടത്തി വൈറ്റ്ഗാര്‍ഡിന്റെ പ്രേവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടില്‍ താല്‍കാലികമായി അവസാനിപ്പിച്ചിരുന്നു. പിന്നീട് യൂത്ത് ലീഗിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷം പുനരാരംഭിക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടണം.9895707074

SHARE