ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറി; തെ.കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ പരാതിക്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളിലെയും വി.വിപാറ്റ് വോട്ടിങ് മെഷീനിലെ കടലാസ് സ്ലിപ്പുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിഷയത്തില്‍ ആധികാരികമായി പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അദ്ധ്യക്ഷനും ജസ്റ്റിസ് സി. ഹരിശങ്കര്‍ അംഗവുമായ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.

അതേസമയം വിവി പാറ്റ് സ്ലിപ്പുകളില്‍ പരിശോധിക്കണമെന്ന പരാതിക്കാരനായ ഹാന്‍സ് രാജ് ജെയിന്റെ ആവശ്യം കോടതി തള്ളി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നിയമപ്രകാരം പ്രതികരിക്കാനാണ് കോടതി കമ്മീഷന് നിര്‍ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം, 373 ലോക്‌സഭാ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഹന്‍സ് രാജ് ജെയ്ന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

നേരത്തെ, സമാന വിഷയത്തില്‍ നേരത്തെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടര്‍മാരുടേയും വോട്ട് ചെയ്തവരുടേയും എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് 347 മണ്ഡലങ്ങളിലെ വോട്ടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി രണ്ട് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയത്തിലുള്ള മറ്റു ഹര്‍ജികള്‍ ഉള്‍പ്പെടെ 2020 ഫെബ്രുവരിയില്‍ പരിഗണിക്കാന്‍ മാറ്റി. വോട്ടില്‍ വ്യത്യാസമുണ്ടെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരോപണമുയര്‍ന്നിരുന്നു.

ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി ദേശീയ മാധ്യമം ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ ഈ സംസ്ഥാനങ്ങളിലെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബിഹാറിലെ ജഹനാബാദ്, പാട്‌ന സാഹിബ്, ബേഗുസാരായ്, ഉത്തര്‍പ്രദേശിലെ ബദൗന്‍, ഫാറുഖാബാദ് മണ്ഡലങ്ങളിലാണ് ക്രമക്കേട് നടന്നതായാണ് ന്യൂസ് ക്ലിക്ക് ചൂണ്ടിക്കാണിച്ചത്.

ഓരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍, പോളിങ് ശതമാനം, വോട്ട്, എണ്ണിയ വോട്ട്, വ്യത്യാസം, ഭൂരിപക്ഷം തുടങ്ങിയവയുടെ പട്ടികയും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. ബിജെപി സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത്.

പ്രധാനമായും ബിഹാറിലെ ജഹാനാബാദ് മണ്ഡലത്തില്‍ ആകെ 15,75,018 വോട്ടാണ്. പോളിങ് ശതമാനം 53.75. ആകെ പോള്‍ ചെയ്ത വോട്ട് 8,45,312. എണ്ണിയപ്പോള്‍ 8,22,233 വോട്ട്. വ്യത്യാസം 23,079 വോട്ടുകളുടെ കുറവ്. അവിടെ ജയിച്ച ജെഡിയു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1700 വോട്ട്.

ബിഹാറിലെ പട്‌നാ സാഹിബില്‍ മൊത്തം വോട്ട് 21,36,800. പോള്‍ ശതമാനം 43.10. പോള്‍ ചെയ്ത വോട്ട് 9,20,961, എണ്ണിയപ്പോള്‍ 9,82,939. വ്യത്യാസം 61,978 വോട്ട് അധികം. ബിജെപി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിന് എതിര്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മേലുള്ള ഭൂരിപക്ഷം 4 ലക്ഷം. ബിഹാറിലെ തന്നെ ബെഗുസരായ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 19,42,769. പോള്‍ ശതമാനം 62.32. പോള്‍ചെയ്തത് 12,10,734, എണ്ണിയത് 12,26,503. വ്യത്യാസം 15769 വോട്ടുകള്‍ അധികം. ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് കനയ്യ കുമാറിന് മേലുളള ഭൂരിപക്ഷം 4 ലക്ഷം.

കനയ്യയ്ക്കും ഗിരിരാജ് സിംഗിനും പുറമെ ആര്‍ജെഡിയുടെ മുഹമ്മദ് തന്‍വീര്‍ ഹസനായിരുന്നു മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി. 6,92,193 വോട്ടാണ് ഗിരിരാജ് സിംഗിന് ലഭിച്ചത്. 2,69,976 വോട്ട് കനയ്യയ്ക്കും 1,98,233 വോട്ട് തന്‍വീറിനും ലഭിച്ചത്. മറ്റുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും കൂടെ നേടിയത് 44,747 വോട്ടാണ്.