ബെയ്ജിംങ്: ഉയിഗുര്‍ മുസ്ലിം വംശഹത്യക്ക് പുതിയ മാര്‍ഗങ്ങള്‍ തേടി ചൈന. നിര്‍ബന്ധിത ഗര്‍ഭമലസിപ്പിക്കലും വന്ധ്യംകരണവും ഉള്‍പ്പെടെ ക്രൂരമായ നടപടികളാണ് ഇവര്‍ക്കെതിരെ ചൈന നടപ്പാക്കുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോര്‍ട്ട് ചെയ്തു. നിര്‍ബന്ധിത ജനന നിയന്ത്രണം തങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നതായി ഇവിടെനിന്ന് രക്ഷപ്പെട്ട സ്ത്രീകളാണ് വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പിടിയിലായ ശേഷം രക്ഷപ്പെട്ട 30 പേരുടെ അഭിമുഖങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
നാലു വര്‍ഷത്തിലേറെയായി സിന്‍ജിയാങിലെ ഉയിഗൂര്‍ മേഖലയില്‍ ജനസംഖ്യാപരമായ ഉന്മൂലനം നടക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയിഗുര്‍ വനിതകളെ നിരന്തരം ഗര്‍ഭ പരിശോധനക്ക് വിധേയമാക്കുകയും വന്ധ്യംകരണവും ഐഡിയുവും നടപ്പാക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പേര് ഈ ക്രൂരതക്ക് വിധേയരായി. മൂന്നോ അതിലധികമോ മക്കളുണ്ടായാല്‍ ജയിലിലിടുന്നതും പതിവാണ്. കുട്ടികളെ ഒളിപ്പിക്കുന്നു എന്നു പറഞ്ഞ് നിരന്തരം ഉയിഗുര്‍ ഭവനങ്ങളില്‍ റെയിഡുണ്ടാകും. ഷീ ചിന് പിങ് പ്രസിഡന്റായതോടെയാണ് ഉയിഗുര്‍ മുസ്ലിംകള് കൂടുതല്‍ ക്രൂരമായി വേട്ടയാടപ്പെട്ടു തുടങ്ങിയത്.