പ്രിയങ്കയുടെ ബസുകള്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് അജയ് കുമാര്‍ ലല്ലു പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസുകാര്‍ ചേര്‍ന്നു കാലും കയ്യും പിടിച്ച് തൂക്കിയെടുത്താണ് യുപി കോണ്‍ഗ്രസ് അധ്യക്ഷനെ കസ്റ്റഡിയിലെടുത്ത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താനായി 1000 ബസുകള്‍ കോണ്‍ഗ്രസ് ഒരുക്കിയിരുന്നു. എന്നാല്‍ നിരവിധി മേഖകളില്‍ നിന്നും തൊഴിലാളികളുമായി എത്തിയ ബസുകള്‍ക്ക് അതിര്‍ത്തി കടക്കാന്‍ യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. മുന്‍കൂട്ടി അനുമതി തേടിയതിന് പിന്നാലെയായിരുന്നു പ്രിയങ്ക കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസുകള്‍ ഒരുക്കിയിരുന്നത്. എന്നാല്‍ യോഗി സര്‍ക്കാര്‍ ദുരിത വിഷയത്തില്‍ പോലും രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദത്തിലാവുകയും ചെയ്തു.

തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട വാഗ്വാദത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് അതിഥി തൊഴിലാളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന് ബസുകള്‍ വിട്ടുനല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ യുപി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് ലല്ലുവിനെതിരേയും പ്രിയങ്കഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിംഗ് എന്നിവര്‍ക്കെതിരെയും യുപി പൊലീസ് ലഖ്നൗവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അനുമതിയില്ലാതെ വാഹനം കടത്തിയതായും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റം വരുത്തിയെന്നും കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തതായി എസ്എസ്പി ആഗ്ര ബാബ്ലൂ കുമാർ സ്ഥിരീകരിച്ചു. ലല്ലുവിനൊപ്പം മറ്റ് പാർട്ടി നേതാക്കളായ പ്രദീപ് മാത്തൂർ, വിവേക് ​​ബൻസൽ എന്നിവരെയും കസ്റ്റഡിയിലെടുത്തു.

Read More : “അവരെ ഇതുപോലെ ഉപേക്ഷിക്കാന്‍ കഴിയില്ല”; കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസുകളൊരുക്കി പ്രിയങ്ക ഗാന്ധി

ബസുകള്‍ ഓടിക്കാന്‍ തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് കടുത്ത നിബന്ധനകളുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തി. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ഒരുക്കിയ ബസുകളെച്ചൊല്ലി കോണ്‍ഗ്രസും യോഗി സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കത്തിലേക്കാണ് വിഷയം നീങ്ങുന്നത്. അതിര്‍ത്തിയില്‍ കുടുങ്ങിയ കുടിയേറ്റക്കാരെ കടത്തിവിടാന്‍ ബസ്സുകളെ അനുവദിക്കാത്തതിലൂടെ ബിജെപിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

updating…