ഡല്‍ഹി തുറക്കേണ്ട സമയം അതിക്രമിച്ചു; കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയ്യാറാകാന്‍ അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക്ഡൗണോടെ ഡല്‍ഹിയില്‍ കൊവിഡ് അടച്ചുപൂട്ടലിന് അറുതിവെരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വ്യവസായ-സേവന മേഖലകള്‍ ഉള്‍പ്പെടെ തലസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യവ്യാപകമായി ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം ഗണ്യമായ ഇളവുകളോടെയാവും തിങ്കളാഴ്ച ആരംഭിക്കുന്നത്. എന്നാല്‍ കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ‘നശിപ്പിക്കപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ നിയന്ത്രണ മേഖലകളില്‍ വേണ്ട നിയന്ത്രണങ്ങള്‍ തുടരുമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി വീണ്ടും തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ ഞങ്ങള്‍ തയ്യാറാകേണ്ടിവരുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപന തോത് അടിസ്ഥാനമാക്കി രാജ്യത്ത് ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. വിപുലീകരിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17 വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ഡല്‍ഹി തുറക്കാന്‍ സമയമായെന്നും കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നുമാണ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. സര്‍ക്കാരിന്റെ വരുമാനം ഇടിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിച്ചുതന്നെ മുന്നോട്ടുപോകണമെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളൊഴികെയുള്ള മേഖലകളില്‍ ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്ടയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുകയാണ്. മറ്റുള്ളവ ഗ്രീന്‍ സോണുകളായി പ്രഖ്യാപിക്കണം. ഒറ്റ-ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണം കെജരിവാള്‍ പറഞ്ഞു.

അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രോഗ വ്യാപനം ഉണ്ടാവുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറെടുത്തുകഴിഞ്ഞെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ആസ്പത്രി, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

ലോക്ക്ഡൗണ്‍ ഞങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി ഇപ്പോള്‍ നഗരം വീണ്ടും തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. ഞങ്ങള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി, ”കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.