അറബ് സ്ത്രീകളെ വൃത്തികെട്ട ഭാഷയില്‍ അപമാനിച്ചു ബിജെപി എംപി

ബാംഗളൂരു: അറബ് സ്ത്രീകളെ വൃത്തികെട്ട ഭാഷയില്‍ അപമാനിച്ചു ബിജെപി എംപി. ബാംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് അറബ് സ്ത്രീകളെ മോശമായി പരാമര്‍ശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ച് എംപി രക്ഷപ്പെടുകയായിരുന്നു.

അറബ് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. 2015-ലെ ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചത്. 95ശതമാനം അറബി സ്ത്രീകള്‍ക്കും സ്‌നേഹം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ നൂറുവര്‍ഷത്തോളമായി സ്ത്രീകള്‍ പ്രസവിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ട്വീറ്റ്.

ട്വീറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്ത വിമര്‍ശനവുമായി രംഗത്തെത്തി. തേജസ്വി സൂര്യയുടെ പരാമര്‍ശം മോശപ്പെട്ടതായിരുന്നു. ബജെപിയെ പുതിയ തരം രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്നാണ് താന്‍ കരുതിയതെന്നും ശ്രീവാസ്ത പറഞ്ഞു. ഇന്ത്യയില്‍ ഒട്ടേറെ വനിതാ രാഷ്ട്രീയനേതാക്കള്‍ ഉണ്ട്. നിങ്ങള്‍ക്ക് വിദേശകാര്യത്തിന്റെ ചുമതല നല്‍കുകയാണെങ്കില്‍ നിങ്ങളൊരിക്കലും അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്. അവിടെ നിങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നും അവര്‍ ഈ പരാമര്‍ശങ്ങള്‍ ഓര്‍ക്കുമെന്നും മറ്റൊരു സ്ത്രീ വിമര്‍ശിച്ചു.

അതേസമയം, ട്വീറ്റ് വിവാദമായതോടെ എംപി അത് പിന്‍വലിച്ചു. നേരത്തേയും വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയ എംപിയാണ് തേജസ്വി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകളുടെ സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

SHARE