ആറാം ബാലണ്‍ ഡി ഓര്‍; ചരിത്രമെഴുതി ലയണല്‍ മെസി

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ചരിത്രമായി ലയണല്‍ മെസി. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറാം തവണയും കരസ്ഥമാക്കിയാണ് ബാഴ്‌സലോണ സൂപ്പര്‍ താരം ചരിത്രമാവുന്നത്.

ഇതോടെ കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവും ഗോട്ടുമായി അര്‍ജന്റീനിയിന്‍ ഇതിഹാസം ലിയോണല്‍ ആന്ദ്രേ മെസി ഉയരുകയാണ്. ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ അഞ്ച് കപ്പുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ മാത്രമാണ് പേരിനെങ്കിലും പിന്നിലുള്ളത്. 009,2010,2011,2012,2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസി ബാലണ്‍ ഡി ഓര്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറര്‍, ലാലീഗ ടോപ് സ്‌കോറര്‍, ലാലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ്, ലാലീഗയിലെ ഏറ്റവും മികച്ച ഗോള്‍, ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോള്‍, ഏറ്റവും മികച്ച പ്ലേ മേക്കര്‍ പുരസ്‌കാരം, ഫിഫയുടെ ഏറ്റവും മികച്ച താരം, ബാലണ്‍ ഡി ഓര്‍ എല്ലാത്തിനും മെസി ഒരേ ഒരു അവകാശിയാവുകയാണ്.

2016 മുതലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രത്യേകമായി നല്‍കി തുടങ്ങിയത്. 2016,17 വര്‍ഷങ്ങളില്‍ റൊണാള്‍ഡോയാണ് ജേതാവായത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് ബാലണ്‍ ഡി ഓര്‍ സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അന്തിമ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ പോലും മെസിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ കാല്‍പന്തിലെ ഒരേ ഒരു രാജാവാകുകയാണ്. ഇത്തവണ ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ഡൈക്കിനേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണ് മെസി തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

https://twitter.com/francefootball/status/1201659748195749888

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പ്രതിരോധം കോട്ടപോലെ കാത്തതില്‍ വാന്‍ ഡൈക്കിന്റെ സാന്നിധ്യം അനിഷേധ്യമാണ്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു, യു.ഇ.എഫ്.എയുടെ ഏറ്റവും മികച്ച താരമായും തെരെഞ്ഞെടുക്കപ്പെട്ട വാന്‍ ഡൈക്ക് ബാലണ്‍ ഡി ഓറിനായി മെസിക്കൊപ്പം തന്നെയുണ്ടായിരുന്നു.

അമേരിക്കയെ ലോകകിരീടത്തിലേയ്ക്ക് നയിച്ച ക്യാപ്റ്റന്‍ മേഗന്‍ റപ്പിനോയാണ് മികച്ച വനിതാതാരം. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ലിവര്‍പൂള്‍ താരം അലിസണ്‍ ബക്കര്‍ നേടി. യുവതാരത്തിനുള്ള കോപ്പ പുരസ്കാരം യുവന്റസ് ഡിഫന്‍ഡര്‍ മത്തയാസ് ഡി ലൈറ്റനാണ്.