ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വിലക്ക് ഏപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കപില്‍ മിശ്രയെ പ്രചാരണം നടത്തുന്നതില്‍ നിന്നും രണ്ട് ദിവസത്തേക്കാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. മോഡല്‍ ടൗണ്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് കപില്‍ മിശ്ര.
പൗരത്വനിയമ ഭേദഗതിക്കെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ ‘മിനി പാക്കിസ്ഥാനികള്‍’ എന്നു വിളിച്ചതാണ് വര്‍ഗീയ പരാമര്‍ശമായത്. സംഭവത്തില്‍ കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു കമ്മിഷന്റെ ഇടപെടല്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കപില്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ‘ഷഹീന്‍ബാഗിലൂടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കു കടക്കുകയാണ്. അതുപോലെ മിനി പാക്കിസ്ഥാനികള്‍ ഡല്‍ഹിയില്‍ സൃഷ്ടിക്കപ്പെടുകയുമാണ്. ഷഹീന്‍ബാഗ്, ചാന്ദ് ബാഗ്, ഇന്തര്‍ലോക്, ഇവിടെ നിയമം പാലിക്കപ്പെടുന്നില്ല, പാക്കിസ്ഥാന്‍ കലാപകാരികളെല്ലാം റോഡുകളില്‍ നിറയുകയാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.
വിവാദ പരാമര്‍ശങ്ങള്‍ക്കു വിശദീകരണം ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ മിശ്രയ്ക്കു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞു നല്‍കിയ മറുപടിയില്‍ താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞെന്നു കരുതുന്നില്ലെന്നായിരുന്നു മറുപടി, സത്യം മാത്രമാണു പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നതായും മിശ്ര വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മിശ്രയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിട്ടത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമായും മിശ്ര വിശേഷിപ്പിച്ചിരുന്നു. ഫെബ്രുവരി എട്ടിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഡല്‍ഹി നിരത്തുകളില്‍ അരങ്ങേറുമെന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ഷഹീന്‍ ബാഗിലെയും നഗരത്തിലെ മറ്റ് സ്ഥലങ്ങളിലെയും സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ആക്ഷേപിച്ച് മിശ്ര ഹിന്ദിയില്‍ തുടര്‍ച്ചയായ ട്വീറ്റ് ചെയ്തിരുന്നു.
മിശ്രക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 (തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ശത്രുത വളര്‍ത്തുക) പ്രകാരം മോഡല്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിനാണ് കേസ് ഫയല്‍ ചെയ്തത്. ഫെബ്രുവരി 8 ന് വോട്ടെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ഫെബ്രുവരി 11 നാണ് ഫലപ്രഖ്യാപനം.