ന്യൂഡല്‍ഹി: ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് രാജ്യം ഉറ്റു നോക്കുന്ന കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവത്തിന് ഒരുങ്ങുന്നത്. ആധാര്‍ ഭരണഘടനാ വിരുദ്ധമാണോ, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും മൗലികാവാകശങ്ങളുടെ ലംഘനവുമാണോ എന്നീ വിഷയങ്ങളിലായിരിക്കും പ്രധാനമായും കോടതി തീര്‍പ്പു കല്‍പ്പിക്കുക. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആധാറിന് നിയമ പിന്‍ബലം നല്‍കാനായി 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിരുന്നെങ്കിലും ഇതിനും മുമ്പേ സമര്‍പ്പിക്കപ്പെട്ട 27ഓളം പരാതികളിാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. തുടര്‍ച്ചയായ നാലു മാസത്തോളം വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
രാജ്യത്തെ 99 ശതമാനം ജനങ്ങളും ആധാര്‍ രജിസ്ട്രേഷന് എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരിലേക്ക് എത്തുന്നുണ്ടെന്ന ഉറപ്പു വരുത്താന്‍ ആധാറിലൂടെ കഴിഞ്ഞിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ച വാദം. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അന്തസ്സ് ഉറപ്പു വരുത്തുന്നതാണ് ആധാറെന്ന വാദവും കേന്ദ്രം ഉന്നയിച്ചിരുന്നു.
അതേസമയം പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ആധാറെന്ന വാദമാണ് പരാതിക്കാര്‍ ഉന്നയിച്ചത്. മുഴുവന്‍ ജനങ്ങളുടെയും ഇത്ര വലിയ ഇലക്ട്രോണിക് വിവര ശേഖരം നിലനില്‍ക്കുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കും. വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങള്‍ ചോര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഏതൊരു പൗരനേയും ഏതു നിമിഷവും ഭരണകൂടത്തിന് പിന്തുടരാനും വേട്ടയാടാനും അവസരം ഒരുങ്ങുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് 2017 ആഗസ്റ്റില്‍ പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചുവെക്കുന്ന ആധാറിനെ കോടതി എങ്ങനെ വിലയിരുത്തും എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.