സ്പ്രിന്‍ക്ലര്‍; സ്വകാര്യതാ ലംഘനം ഉണ്ടായാല്‍ വിലക്കുമെന്ന് ഹൈക്കോടതി

സര്‍ക്കാരിന്റെ സ്പ്രിന്‍ക്ലര്‍ കരാറിനെതിരെ കര്‍ശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ സ്പ്രിന്‍ക്ലര്‍ കമ്പനിയെ വിലക്കുമെന്ന മുന്നറിപ്പാണ് കോടതി നല്‍കിയത്. ഇനി മുതല്‍ കമ്പനിയുടെ സോഫ്ട്‌വെയറില്‍ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണംമെന്നും കോടതി വ്യക്തമാക്കി. കരള സര്‍ക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാന്‍ പാടില്ല, കരാര്‍ കാലാവധിക്ക് ശേഷം മുഴുവന്‍ ഡേറ്റയും തിരികെ നല്‍കണം, സെക്കന്ററി ഡാറ്റകള്‍ കമ്പനിയുടെ കയ്യിലുണ്ടെങ്കില്‍ നശിപ്പിച്ചു കളയണം തുടങ്ങി നിരവധി ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്നും പലകാര്യങ്ങളിലും ആശങ്കയുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തെന്നു വ്യക്തമല്ലെന്നിരിക്കെ വിഷയത്തെ ലാഘവത്തോടെ കാണരുത്. ലോകാരോഗ്യ സംഘടനയ്ക്ക് ഡാഷ്‌ബോര്‍ഡ് നിര്‍മിച്ചു നല്‍കിയത് അവരുടെ എസ്എഎസ് സേവനവുമായി ബന്ധപ്പെടുത്തരുത് എന്നു വ്യക്തമാക്കിയ കോടതി രോഗത്തെക്കാള്‍ മോശമായ രോഗ പരിഹാരമാണോ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും സര്‍ക്കാരിനോട് ആരാഞ്ഞു.

കേസില്‍ കക്ഷിചേര്‍ക്കപ്പെട്ട രമേശ് ചെന്നിത്തല, സി.ആര്‍.നീലകണ്ഠന്‍, ഐടി വിദഗ്ധന്‍ തുടങ്ങിയവരുടെ വാദത്തിനു ശേഷം സര്‍ക്കാര്‍ അഭിഭാഷക വാദം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള കോടതിയുടെ പരാമര്‍ശം.

SHARE