5700 കോടിയുടെ ന്യായ് പദ്ധതി നടപ്പാക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍ സോണിയയും രാഹുലും ചേര്‍ന്ന് ഉദ്ഘാടനം

19 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നല്‍കി

റായ്പുര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29 ാം രക്തസാക്ഷിത്വ ദിനത്തില്‍ ‘രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന’ പദ്ധതി നടപ്പിലാക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുന്നു.

പദ്ധതിയിലൂടെ സംസ്ഥാനത്തെ 19 ലക്ഷം കര്‍ഷകര്‍ക്കായി 5700 കോടി രൂപയാണ് ലഭിക്കുക. സര്‍ക്കാര്‍ വകയിരുത്തിയ തുക നാല് ഘട്ടങ്ങളിലായി തുക കര്‍ഷകരുടെ കൈകളിലെത്തും.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വപ്‌ന പദ്ധതിയായി രാഹുല്‍ ഗാന്ധി മുന്നോട്ടുവെട്ട എല്ലാവര്‍ക്കും വരുമാനം എന്ന രൂപത്തിനാണ് കോവിഡ് കാലത്ത് ഇപ്പോള്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടപ്പാക്കിയത്. രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആരംഭിച്ചു. രാജീവ് ഗാന്ധിയുടെ 29-ാം രക്ഷസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 19 ലക്ഷത്തോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1500 കോടി രൂപ വ്യാഴാഴ്ച കൈമാറി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ വാഗ്ദ്ധാനമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ ഇപ്പോള്‍ ആദ്യമായി നടപ്പാക്കിയിരിക്കുന്നു. കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതി അവരെ സ്വശ്രയത്വത്തിലേക്ക് നയിക്കുമെന്നും, പദ്ധതിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കമിട്ട സോണിയ ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ 14 വ്യത്യസ്ത വിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കായി നാല് തവണകളിലായി 5,750 കോടി രൂപ ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ പറഞ്ഞു. പദ്ധതി പ്രകാരം കരിമ്പ് കൃഷിക്കാര്‍ക്ക് ഏക്കറിന് 13,000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപയുമാണ് ഗ്രാന്റായി ലഭിക്കുക. പദ്ധതിയുടെ 90 ശതമാനം ഗുണഭോക്താക്കളും പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ഒബിസി, ദരിദ്ര വിഭാഗങ്ങള്‍ തുടങ്ങിയവരാകുമെന്നും ബാഘേല്‍ പറഞ്ഞു.

ഛത്തീസ്ഗഢിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകളും ന്യായ് പദ്ധതി നടപ്പാക്കിയേക്കും.