ഇപ്പോള്‍ വേദനിച്ചു അല്ലെ?, ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ടെന്നി ജോപ്പന്‍

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളില്‍പ്പെട്ട സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോടു ചോദ്യങ്ങളുമായി സോളര്‍ കേസ് പ്രതിയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിഎ ടെന്നി ജോപ്പന്‍. സോളര്‍ കേസ് ഉണ്ടായ സമയത്തു ചാനലുകളില്‍ വന്നിരുന്നു തന്നെയും കുടുംബത്തെയും അടച്ചാക്ഷേപിച്ചത് എന്തിനായിരുന്നു? ഇപ്പോള്‍ ഒരു കേസ് അങ്ങേയ്ക്കു നേരെ വന്നപ്പോള്‍ വേദനിച്ചു അല്ലേയെന്നും സമൂഹമാധ്യത്തിലെ കുറിപ്പില്‍ ശ്രീരാമകൃഷ്ണനോടു ജോപ്പന്‍ ചോദിച്ചു. കേസില്‍ എന്തു നടപടി എടുത്തെന്നാണ് താങ്കള്‍ ചോദിച്ചിരുന്നത്. 2013 ജൂണ്‍ 10ന് സോളര്‍ കേസ് വരുന്നതെന്നും ജൂണ്‍ 13ന് ഞാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന് എന്റെ രാജിക്കത്തു കൊടുത്തിരുന്നതായു ജോപ്പന്‍ പറഞ്ഞു. അന്ന് മുതല്‍ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണു ഞാനും എന്റെ കുടുംബവും. അങ്ങേയ്ക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോഴും എന്നെ സഹായിക്കാന്‍ ഒരു പാര്‍ട്ടിക്കാരനെയും ഞാന്‍ കണ്ടില്ല, എന്റെ കുടുംബം അല്ലാതെ, ജോപ്പന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ദൈവം എന്നൊരു മഹാശക്തി ഉണ്ടെന്നും ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെയെന്നും ജോപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ടെന്നി ജോപ്പന്റെ ഫെയ്‌സ്ബുക് കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം..

ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളര്‍ കേസ് ഉണ്ടായ സമയത്തു ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത്? ഇപ്പോള്‍ ഒരു കേസ് വന്നപ്പോള്‍, അത് അങ്ങേയ്ക്കു നേരെ വന്നപ്പോള്‍ അങ്ങേയ്ക്കു വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല). ഇതാണ് സര്‍ എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോണ്‍ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാന്‍ ചെയ്തു എന്നു പറയുന്ന കുറ്റം. അതിന്റെ പേരില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആര്‍ക്കു മാറ്റാന്‍ കഴിയും സര്‍?
ഇനി കേസിലേക്കു വരാം. അങ്ങ് ഉള്‍പ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്തു നടപടി എടുത്ത് എന്ന്. 2013 ജൂണ്‍ 10ന് സോളര്‍ കേസ് വരുന്നു. ജൂണ്‍ 13ന് ഞാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന് എന്റെ രാജിക്കത്തു കൊടുക്കുന്നു. ജൂണ്‍ 15നു എന്നെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. (ആര്‍ക്കെങ്കിലും സംശയം ഉണ്ടങ്കില്‍ പൊതുഭരണ വകുപ്പില്‍ അതിന്റ കോപ്പി കിട്ടും). അന്ന് മുതല്‍ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണു ഞാനും എന്റെ കുടുംബവും. അങ്ങേയ്ക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോഴും എന്നെ സഹായിക്കാന്‍ ഒരു പാര്‍ട്ടിക്കാരനെയും ഞാന്‍ കണ്ടില്ല, എന്റെ കുടുംബം അല്ലാതെ.
ഞാന്‍ ഈ എഴുതുന്നത് 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങള്‍ ഇപ്പോഴും? കോടതിയില്‍ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങള്‍ ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. ദൈവം എന്നൊരു മഹാശക്തി ഉണ്ട്. അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. (ഒരുപാട് എഴുതണം എന്നുണ്ട്. എഴുതാന്‍ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ).