സര്‍ക്കാര്‍ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ധാരണ. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ, ഒരു മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു ആലോചന. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, പുതിയ തീരുമാനത്തിനെതിരെ നിയമപരമായ നടപടികള്‍ ആലോചിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പിടിച്ച തുക തിരിച്ച് നല്‍കുമെന്ന വ്യവസ്ഥയും കൂടി ഉള്‍പ്പെടുത്തിയാകും ഉത്തരവിറങ്ങുക. ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും പൊലീസിനും ഇളവില്ല. ഇളവ് 20000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് മാത്രമായിരിക്കും. അവര്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം ശമ്പളം നല്‍കാം.

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ച് വക്കുന്നത് വഴി ഒരു മാസത്തെ ശമ്പളത്തുക സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. മന്ത്രിമാരുടെയും ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടേയും ശമ്പളം മുപ്പത് ശതമാനം ഒരു വര്‍ഷത്തേക്ക് പിടിക്കാനും എംഎല്‍എമാരുടെ ശമ്പളം മുപ്പത് ശതമാനം പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡിഎ കുടിശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡിഎ കുടിശിക മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പരിഗണനക്ക് വന്നിരുന്നു. സാലറി ചലഞ്ച് തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസ്ഥയുണ്ടായാല്‍ അതിനെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടന അടക്കം നിയമപരമായി ചോദ്യം ചെയ്യാന്‍ പോലുമുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നില്‍ കണ്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പലവിധ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചത്.