ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്സിന് ‘സ്പുട്നിക് 5’ ഉടന്‍ ഇന്ത്യയിലേക്കുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. വാക്സീന്റെ ഉപയോഗം സംബന്ധിച്ചു റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടര്‍ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന. വാക്സീന് പരീക്ഷണം നടത്താന്‍ നേരത്തെ താല്പര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്.
റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാക്സീന് ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ നടത്തേണ്ട അവസാനവട്ട പരീക്ഷണങ്ങള്‍ നിര്‍ബന്ധമാണ്. വ്യത്യസ്ത വിഭാഗം ജനങ്ങളില്‍ ഇതിന്റെ ഫലപ്രാപ്തിയില്‍ മാറ്റമുണ്ടാകാം.
അടിയന്തരപ്രാധാന്യം കണക്കിലെടുത്തു പരീക്ഷണഘട്ടങ്ങള്‍ ഒഴിവാക്കി വാക്സീന് നല്കാന് വകുപ്പുണ്ടെങ്കിലും ഇതിന് ഇന്ത്യ മുതിരാനിടയില്ല. വികസിപ്പിച്ച രാജ്യത്തെ പരീക്ഷണ വിജയം സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇതിനു പരിഗണിക്കേണ്ടത്. ഓക്സ്ഫഡ് വാക്സീന്റെ അടക്കം കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയല്‍ നിര്‍ദേശിച്ചിരിക്കെ, റഷ്യന്‍ വാക്സീന്റെ കാര്യത്തില്‍ മാത്രം ഇളവു നല്‍കാനാവില്ല.
ഓക്സ്ഫഡ് വാക്സീന്റെ ഉല്പാദനത്തിന് ഇന്ത്യന്‍ കമ്പനിയായ സീറം ഇന്‍സ്റിറ്റിയൂട്ടുമായി കരാറുണ്ട്. എന്നാല്‍, റഷ്യന്‍ വാക്സീന്റെ കാര്യത്തില്‍ നിലവില്‍ കരാറുകള്‍ ഇല്ല. വാക്സീന് ഇന്ത്യയില്‍ വൈകാന്‍ ഇതും ഇടയാക്കും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സീനില്‍, കൊറോണ വൈറസിനെ തന്നെ നിര്‍ദോഷകാരിയാക്കി ഉപയോഗപ്പെടുന്നതാണ് രീതിയെങ്കില്‍ റഷ്യയുടെ സുപുട്നിക് 5 ഇതില്‍ നിന്നു വ്യത്യസ്തമാണ്. ഇതില്‍ രോഗാണുവാഹകരായി (വെക്ടര്‍) ഉപയോഗിക്കുന്നതു ജ്വരമുണ്ടാക്കുന്ന വൈറസുകളിലൊന്നായ അഡിനോയാണ്. ഇവയുടെ ജനിതകഘടന മാറ്റി രോഗം പരത്താനുള്ള ശേഷി ഇല്ലാതാക്കിയശേഷം, കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീന്‍ ജീന്‍ നിക്ഷേപിക്കുകയാണു ചെയ്യുക. ഇതു കുത്തിവയ്ക്കുന്നതോടെ കൊറോണ വൈറസ് എന്നു തെറ്റിദ്ധരിച്ചു ശരീരം പ്രതിരോധം രൂപപ്പെടുത്തും.
ഓക്സ്ഫഡ്, ചൈനയുടെ കാന്‍സിനോ ബയോളജിക്സ് എന്നിവയുടെ വാക്സീനുകളും ഇതേ രീതിയിലാണ് തയാറാക്കുന്നത്. 21 ദിവസത്തെ ഇടവേളയിലാണു സ്പുട്നിക് 5 വാക്സീന് നല്‍കുന്നത്. ഈ 2 ഡോസുകളുടെയും നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുന്നത് 2 വ്യത്യസ്ത ഹ്യൂമന്‍ അഡിനോ വൈറസുകളാണ് (rAd26, rAD5). കൂടുതല്‍ ഫലപ്രാപ്തി നല്കാന് ഇതു സഹായിക്കുമെന്നു റഷ്യ അവകാശപ്പെടുന്നു.