വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവര പട്ടിക; അന്വേഷണങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഒഴുമായത് വന്‍ ദുരന്തം. കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റ് അടക്കം രണ്ടു പേര്‍ മരിച്ചു. വിമാനത്തിന് തീ പിടിക്കാതിരുന്നതാണ് 2010ലെ മംഗലാപുരം വിമാനത്താവള ദുരന്തത്തിന് സമാനമായേക്കാവുന്ന വലിയൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ഇടയാക്കിയത്.

189 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വിമാന ജീവനക്കാരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ദുബായില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം റണ്‍വേയ്ക്ക് പുറത്തെത്തി. വിമാനത്തിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ കൊണ്ടോട്ടി റിലീഫ്, മെഴ്‌സി ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ (IX 1344) വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി 0495 – 2376901 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2719493. വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള മറ്റൊരു ഹെല്‍പ് ലൈന്‍ നമ്പര്‍: 0495 – 2376901.
ദുബൈയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്. നമ്പറുകള്‍: 0565463903, 0543090572, 054309057.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിന്റെ രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കലക്ടര്‍ അറിയിച്ചു. ഇതിനായി നിരവധി ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മിംസ് ഹോസ്പിറ്റല്‍ മൈത്ര ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
സബ് കലക്ടര്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ക്ക് രക്ഷപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്.

അധികാരിക സ്രോതസ്സുകളില്‍ നിന്ന് വരുന്ന വിവരങ്ങള്‍ മാത്രം പ്രചരിപ്പിക്കാന്‍ പാടുള്ളൂവെന്നും അനാവശ്യ ഭീതിപരിത്തല്‍ ഒഴിവാക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു.