പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ തയ്യാറെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പദ്ധതികളുമായി കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി നില്‍ക്കെ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൊറന്റൈന് സൗകര്യമൊരുക്കാന്‍ തയ്യാറായി മുസ്‌ലിം സംഘടനാ നേതാക്കള്‍.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുസ്‌ലിം ലീഗ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വാഹനങ്ങളും വിട്ടുനല്‍കുമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ദീനി സ്ഥാപനങ്ങള്‍ക്ക് എന്നും സഹായംചെയ്യുന്ന പ്രവാസികളെ പ്രതിസന്ധി ഘട്ടത്തില്‍ മറക്കാതെയാണ് സംഘടനകള്‍ രംഗത്തെത്തിയത്.

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ആവശ്യമെങ്കില്‍ സമസ്തയുടെ മുഴുവന്‍ മദ്രസകളും മറ്റു സ്ഥാപനങ്ങളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ വ്യക്തമാക്കി.

പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ ഉസ്താദും അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ തുടങ്ങി പ്രവാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാണൈന്ന് കെഎന്‍എം പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനിയും അറിയിച്ചു.

കെഎന്‍എം മര്‍ക്കസുദ്ദഅവയുടെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ആവശ്യത്തിന് സര്‍ക്കാറിന് വിട്ടുനല്‍കുമെന്ന് പ്രസിഡന്റ് ഇ.കെ അഹമ്മദ് കുട്ടി അറിയിച്ചു.

പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ ജാമിഅ ദാറുല്ലാം വിട്ടുനല്‍കുമെന്ന് ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ നന്തി സെക്രട്ടറി എവി അബ്ദുറഹ്മാന്‍ മുസ്ലിയാറും വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ തുടങ്ങി പ്രവാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ തയ്യാറാണൈന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് അറിയിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കീഴിലുളള മുഴുവന്‍ സ്ഥാപനങ്ങളും സംഘടനയുടെ കീഴില്‍ നേരിട്ടും പ്രസ്ഥാനപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നതുമായ ആസ്പത്രി അടക്കമുള്ള സ്ഥാപനങ്ങളും സന്നപ്രവര്‍ത്തകരേയും സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുമെന്ന് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജിസിസി യിലെ കോവിഡ് വ്യാപനം സംബന്ധിച്ചു കെ.എം.സി.സി നേതാക്കളുമായി വീഡിയോ കോൺഫ്രൻസിലൂടെ മുസ്ലിം ലീഗ് നേതാക്കൾ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ്. ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചതായും പ്രായോഗികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതായും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.എ.ഇയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കന്‍ നടപടി ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സിയാണ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ ഹരജിയില്‍ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ അത് കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രവാസികളെ കൊണ്ടുവന്നാല്‍ അവരെ താമസിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തത വേണമെന്നാണ് കോടതി ചൂണ്ടക്കാട്ടിയത്. കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്നിലാണ്. അത് ലോകം അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന് അത് കൈകാര്യം ചെയ്യാനാകുമോയെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കൂടി അറിയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രവാസികളുടെ കണക്കറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഗള്‍ഫില്‍ എത്ര പേര്‍ കുടുങ്ങി കിടക്കുന്നു എന്നറിയാന്‍ ഇത് ആവശ്യമാണ്. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. നോഡല്‍ ഓഫീസറെ നിയമിച്ചെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു.

സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് നിത്യവരുമാനം നിലച്ചവര്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ആദ്യ ഘട്ട ഭക്ഷ്യ വിതരണത്തിന് കെ.എം.സി.സി തുടക്കം കുറിച്ചിരുന്നു. ഓരോ മേഖലയിലേയും അര്‍ഹരായവരെ കണ്ടെത്തിയാണ് പ്രതിദിനം ഇരുന്നൂറോളം കിറ്റുകള്‍ സൗദിയുടെ ഓരോ പ്രവിശ്യകളിലും വിതരണം ചെയ്യുന്നത്. സൗദി ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന പ്രതിരോധ നടപടി പൂര്‍ത്തിയാക്കിയാണ് വിതരണം.