ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികള്‍ക്ക് തൂക്കുകയര്‍ ഉറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ബലാത്സംഗ കേസിലെ രണ്ടാമത്തെ വധശിക്ഷയാണ് നിര്‍ഭയ കേസില്‍ നടപ്പാകുന്നത്. കൊല്‍ക്കത്തയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2004 ല്‍ നടന്ന വധശിക്ഷയാണ് ഇതിന് മുമ്പത്തെ കേസ്.
1990 മാര്‍ച്ച് അഞ്ചിനാണ് കൊല്‍ക്കത്തയില്‍ പതിനാല് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.പെണ്‍കുട്ടി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ധനഞ്ജോയ് ചാറ്റര്‍ജിയായിരുന്നു പ്രതി. സ്കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടിയെ ഏല്‍പ്പിക്കാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും പുറത്ത് പോയപ്പാഴായിരുന്നു സംഭവം. ബലാത്സംഗത്തിന് ഇരയായ കുട്ടി മരിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി വര്‍ഷങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നിയമസംവിധാനത്തിനും മുന്നില്‍ ഒളിച്ചുകളി തുടര്‍ന്നു. ഒടുവില്‍ പൊലീസ് പിടിയിലായ പ്രതിക്ക് ആലിപ്പോര്‍ സെഷന്‍സ് കോടതി ധനഞ്ജോയ് ചാറ്റര്‍ജിക്ക് വധശിക്ഷ വിധിക്കുന്നത് 1991 ലാണ്. കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയ ശേഷം ദയാഹര്‍ജിയും തള്ളിയാണ് പതിനാല് വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ധനഞ്ജോയ് ചാറ്റര്‍ജിയെന്ന പ്രതിയെ കൊല്‍ക്കത്തയിലെ ആലിപ്പോര്‍ ജയിലില്‍ തൂക്കിലേറ്റുന്നത്.
ഏഴ് വര്‍ഷവും മൂന്ന് മാസവുമാണ് നിര്‍ഭയ നീതിക്ക് വേണ്ടി കാത്തിരുന്നതെങ്കില്‍ കൊല്‍ക്കത്തയിലെ പതിനാലുകാരിക്ക് നീതി നടപ്പാക്കി കിട്ടാന്‍ നീണ്ട പതിനാല് വര്‍ഷത്തെ നിയമ പോരാട്ടമാണ് വേണ്ടിവന്നത്