രണ്ടാമൂഴം സിനിമ; എം.ടിയുടെ ഹര്‍ജിക്ക് സ്റ്റേ വാങ്ങി സംവിധായകന്‍ വി.എ ശ്രീകുമാര്‍

ന്യൂഡല്‍ഹി: രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സീഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംവിധായകന്‍ വി.എ ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി എം.ടിക്ക് നോട്ടീസയച്ചു.

തിരക്കഥ തിരികെ നല്‍കണമെന്നും സിനിമയുടെ കരാര്‍ റദ്ദായതായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ നടപടികളാണ് സ്റ്റേ ചെയ്തത്.

എം.ടിയുമായുണ്ടാക്കിയ കരാറില്‍ തര്‍ക്കം പരിഹരിക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇതിന് പകരം മുന്‍സിഫ് കോടതിയെ സമീപിച്ചതിനെ ശ്രീകുമാര്‍ ചോദ്യം ചെയ്തു. ആര്‍ബിട്രേഷന്‍ നിലനില്‍ക്കുമോ എന്ന് മുന്‍സിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ശ്രീകുമാര്‍ മേനോനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം.ടി ആദ്യം ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ്ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ്ട്രാക്ക് കോടതിയും ഇത് തള്ളി. പിന്നാലെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാലാണ് തിരക്കഥാകൃത്ത് കൂടിയായ എം.ടി സിനിമ പ്രൊജക്ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ഈ തിരക്കഥ ഉപയോഗിക്കരുതെന്ന് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.