തിരുവനന്തപുരം: കൊവിഡിന് മറവില്‍ പിണറായി സര്‍ക്കാര്‍ മറ്റൊരു വന്‍ അഴിമതി ആരോപണമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതി, സെബിയുടെ നിരോധനം നിലനില്‍ക്കുന്ന വിദേശ കമ്പനിക്ക് നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന് തുറന്നുകാട്ടി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി ചെന്നിത്തല ആരോപിച്ചു. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു.
4,500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതി, സെബിയുടെ നിരോധനം നിലനില്‍ക്കുന്ന വിദേശ കമ്പനിക്ക് നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ്ു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കാന്‍ തീരുമാനമായത്. നിരവധി അഴിമതി ആരോപണങ്ങളും സെബിയുടെ നിരോധനവും നേരിടുന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് താല്‍പര്യമെന്നും ചെന്നിത്തല ചോദിച്ചു. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.പി.എം.ജി ഉള്‍പ്പെടെ പിണറായി സര്‍ക്കാര്‍ കരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. കൊവിഡിന്റെ മറവില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ക്കായുള്ള ഇ മൊബിലിറ്റി പദ്ധതിയുടെ കരാറാണ് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്. സെബിയുടെ നിരോധനം നേരിടുന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. സത്യം കുംഭകോണം, നികുതിവെട്ടിപ്പ് ഉള്‍പ്പെടെ 9 കേസുകള്‍ നേരിടുന്ന കമ്പനിയാണിത്, ചെന്നിത്തല പറഞ്ഞു.
2018 മാര്‍ച്ച് 31ന് രണ്ട് വര്‍ഷത്തേക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ സെബി നിരോധിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ പിണറായി ഗവണ്‍മെന്റ് ഈ കമ്പനിക്ക് കരാര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തിലുള്ള വിസില്‍ ബ്ലോവേഴ്സ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. ഈ കമ്പനിയെ പദ്ധതികളില്‍ ഉള്‍പ്പെടുത്തരുതെന്ന് കാട്ടി കേന്ദ്രത്തിനും കത്തയച്ചിരുന്നു. നിരവധി പദ്ധതികള്‍ നിരോധനം നേരിടുന്ന കമ്പനിക്ക് കേരള സര്‍ക്കാര്‍ നല്‍കി എന്നതുകൊണ്ടാണ് ജസ്റ്റിസ് എ.പി ഷാ കത്തയച്ചത്. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെയാണ് നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കൊടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ബഹുരാഷ്ട്ര കമ്പനിക്ക് കരാര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിയുടെ കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നല്‍കാന്‍ തീരുമാനിച്ചത്. ക്യാബിനറ്റ് ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം ദുരൂഹമാണ്. മുഖ്യമന്ത്രി നേരിട്ടാണ് ഈ കരാറിന് മുന്‍കൈയെടുത്തത്. ഗതാഗത മന്ത്രി ഇക്കാര്യം സംബന്ധിച്ച് അറിഞ്ഞിരുന്നോ എന്നത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരാറിന്റെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ മാത്രമേ അഴിമതിയുടെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പൂര്‍ണമായും ലംഘിച്ച് നടത്തിയ കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് ചോദ്യങ്ങളും രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചു.
- ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഒരു വിദേശ കമ്പനിയോട് ഇത്ര താല്‍പര്യം കാണിക്കുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രിക്ക്ഈ കമ്പനിയുമായുള്ള ബന്ധം എന്ത്?
- കരാര്‍ സംബന്ധിച്ച് ഗഗാതഗ മന്ത്രി അറിഞ്ഞിരുന്നോ?
- സെബിയുടെ നിരോധനം നിലനില്‍ക്കുന്ന കമ്പനിക്ക് മുഖ്യമന്ത്രി ഇടപെട്ട് എന്തുകൊണ്ട് കരാര്‍ കൊടുത്തു?
- നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കിയത് എങ്ങനെ?
- ജസ്റ്റിസ് എ.പി ഷാ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം.