രാജ്യസഭ തെരഞ്ഞെടുപ്പ്; ബിജെപിയെ ഞെട്ടിച്ച് രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് 2 രാജ്യസഭാ സീറ്റുകളില്‍ ജയിച്ചുകയറിയപ്പോള്‍ ബിജെപിക്ക് ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. കെ.സി വേണുഗോപാലിന് പുറമെ കോണ്‍ഗ്രസില്‍ നിന്ന് നീരജ് ഡാംഗിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജയ്പൂരിലെ രാജസ്ഥാന്‍ സംസ്ഥാന നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപി തന്ത്രങ്ങള്‍ പൊളിച്ചാണ്‌ രാജസ്ഥാനില്‍ നിന്നും കെ സി വേണുഗോപാല്‍ രാജ്യസഭയിലെത്തുന്നത്. നേരത്തെ രണ്ട് തവണ ലോക്‌സഭയിലും കേന്ദ്ര മന്ത്രിസഭയിലുമെത്തിയ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ദേശീയ മുഖങ്ങളിലൊന്നാണ്. 2017ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ കെ സി വേണുഗോപാല്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ചുമതലക്കാരനായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് കെസി രാജ്യസഭയില്‍ എത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്നതും ഡല്‍ഹിയിലെ പ്രഭാവവും കോണ്‍ഗ്രസില്‍ കെ സിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ്.

ഗുജറാത്തിലും ആന്ധ്ര പ്രദേശിലും 4 സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 3 സീറ്റും, ജാര്‍ഖണ്ഡില്‍ 2ഉം, മേഘാലയ, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

കെ സി വേണുഗോപാലിന് പുറമെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ നീരജ് ഡാംഗി, ദിഗ്വിജയ് സിംഗിന്, എസ്. ശക്തിസിങ് ഗോഹില്‍ എന്നിവരുടെ വിജയവും പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് യുപിഎ സ്ഥാനാര്‍ത്ഥി എസ്. ഷിബു സോറനും വിജയിച്ചിട്ടുണ്ട്.

എട്ട് സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തോരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. രാവിലെ 9 ന് ആരംഭിച്ച പോളിംഗ് വൈകി 4 മണിക്ക് സമാപിച്ചു. വൈകുന്നേരം 5 മണിക്കാണ് വോട്ടെണ്ണല്‍ നടന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ പോരാട്ടം നടന്നിരുന്നു. അതേസമയം, കൊറോണ വൈറസ് വ്യാപനം കാരണം 18 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചിരിക്കയാണ്,

കര്‍ണാടകയിലെ നാല് ഉള്‍പ്പടെ 42 സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ, കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു.