ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ചു കയറിയതായാണ് കാണുന്നത്: രാഹുല്‍ ഗാന്ധി

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതായാണ് കാണുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയ്യേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാല്‍, പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശത്തേക്ക് ചൈന കൈയ്യേറ്റം നടത്തിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ സറണ്ടര്‍ മോദിയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നു കയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് എവിടെവച്ചാണെന്ന് പ്രാധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആക്ഷേപമുന്നയിച്ചിരുന്നു.