65 കഴിഞ്ഞവര്‍ക്കും രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്; വന്‍ മാറ്റങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍- വിജ്ഞാപനമായി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വോട്ടിങ് ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്മിഷന്‍ ഒരുക്കുന്നത്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് കരുതപ്പെടുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ണായക തീരുമാനം.

കോവിഡ് രോഗികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍, കിഡ്‌നി രോഗികള്‍, ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, അമിത സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു രേഖപ്പെടുത്താം. കോവിഡ് 19 ബാധ സ്ഥീരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.

80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍നിന്ന് 65 വയസ്സാക്കി കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

പോളിങ് ബൂത്തില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. ഇതിന് അര്‍ഹതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ സൂചനകള്‍ ഒന്നും നല്‍കിയില്ല. നേരത്തെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ കമ്മിഷന്‍ നീട്ടിവച്ചിരുന്നു.