പിഎം സാദിഖലി (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി)
മലയാള മാസം എല്ലാ ഒന്നാം തിയ്യതിയും മുടങ്ങാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുന്നതിനായി എത്ര തിരക്കിനിടയിലും എത്തിച്ചേരുക എന്നത് ശ്രീ കെ.കരുണാകരന്റെ നിര്‍ബന്ധ ചര്യയായിരുന്നു. ഇതിനെതിരില്‍ അദ്ദഹത്തെ അപഹസിക്കുന്നതിനും പഴി പറയുന്നതിനും നേതൃത്വം കൊടുത്തത് ഇന്നത്തെ ഇതേ സിപിഎമ്മിന്റെ നേതാക്കളും അവരുടെ മുന്‍ഗാമികളും തന്നെയായിരുന്നു. കരുണാകരനെ വര്‍ഗീയ വാദിയും ആര്‍ എസ് എസുമാക്കുന്നതിന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു.
പക്ഷെ, ഗുരുവായൂരില്‍ തൊഴുത് മടങ്ങുന്ന കരുണാകരന് മുസ്ലിംകളുടെ മഹാസമ്മേളനങ്ങളില്‍ വന്ന് ‘അസ്സലാമു അലൈക്കും’ എന്ന് അവരെ അഭിസംബോധന ചെയ്യാന്‍ ഒരു മടിയും ഉണ്ടായില്ല. ശ്രീ കെ.കരുണാകരന്റെ മതേതര ബോധ്യങ്ങളേയും പിന്തുണയേയും തകര്‍ക്കാന്‍ സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാട് പോലും കിണഞ്ഞു ശ്രമിച്ചിട്ടും അന്ന് കഴിഞ്ഞിട്ടില്ല.
ഇന്ത്യ കണ്ട ഏറ്റവും നല്ല കൃഷ്ണ ഭക്തരില്‍ ഒരാള്‍ മഹാത്മാ ഗാന്ധിയായിരുന്നു. ഭഗവത് ഗീത അദ്ദേഹം നേഞ്ചോട് ചേര്‍ത്തു വെച്ചു. ഒപ്പം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഗീതയുടെ കൂടെ ഖുര്‍ആനും ബൈബിളും പാരായണം ചെയ്തു.
മഹാത്മാ ഗാന്ധിയും അബ്ദു നാസര്‍ മദനിയും തുല്ല്യ മതമൗലിക വാദികളാണെന്ന് ഒരു ആക്ഷേപമെന്നോണം സഖാവ് ഇ എം എസ് ഒരു തെരഞ്ഞെടുപ്പ് വേളയില്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതി. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കരുണാകരനെ അപഹസിക്കുന്ന അതേ ലാഘവത്തില്‍ മഹാന്മാ ഗാന്ധിയെ വരെ നിസ്സാരനാക്കുന്നതിന് ഒരു പ്രയാസവും അന്ന് ഇ.എം.എസിന് തോന്നിയില്ല.
ഗാന്ധിജിയെ വീണ്ടെടുക്കുന്നതിന് ഇന്ത്യയിലെ മുഴുവന്‍ മതേതര വിശ്വാസികളും കഠിനാധ്വാനം ചെയ്യുന്ന ഈ സന്നിഗ്ദ ഘട്ടത്തില്‍ ശ്രീ കെ.കരുണാകരാനായിരുന്നു ശരിയെന്ന് ഇപ്പോഴെങ്കിലും കേരളീയ സമൂഹത്തിന്റെ മനസ്സ് മന്ത്രിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സിപിഎം ഇവ്വിധം ശരിഅത്ത്, ഏക സിവില്‍ കോഡ്, ബാബരി മസ്ജിദ്, സദ്ദാം ഹുസൈന്‍ തുടങ്ങി പച്ച വിവാദം വരെ ഭൂരിപക്ഷ, ന്യൂനപക്ഷ വികാരങ്ങള്‍ക്ക് തീ കൊടുത്ത് തരാതരം മാറി മാറി പ്രയോഗിച്ചു.
പച്ച ബോര്‍ഡ്, പച്ച ബ്ലൗസ്, പച്ച റൂഫ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി മുസ്ലിം ലീഗ് മന്ത്രിയുടെ വിദ്യാഭ്യാസ വകുപ്പിനെതിരെ ഉറഞ്ഞുതുള്ളിയ സി പി എമ്മുകാര്‍ ഇപ്പോള്‍ അതോര്‍ത്ത് ലജ്ജിക്കുന്നുണ്ടാകും.
ഇപ്പോഴത്തെ മന്ത്രി സഖാവ് എ കെ ബാലന്‍ വരെ ചാനലുകളില്‍ വന്ന് വര്‍ഗീയ വികാരങ്ങള്‍ കത്തിക്കുന്നതില്‍ അന്ന് മികവ് കാട്ടി. എന്തേ ഇപ്പോള്‍ പച്ച ബോര്‍ഡ് മാറ്റി ബ്ലാക്കാക്കരുതോ?
പച്ച ബോര്‍ഡിന്റെ നയന സുഖമറിഞ്ഞ കുഞ്ഞു മക്കള്‍ തുടങ്ങി കേരളത്തിലെ പൊതു ജനമൊന്നാകെ വന്ന് പണി തരുമല്ലേ.. ?
കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി, കുഞ്ഞുമാണി ഭരണം കേരളത്തില്‍ ന്യൂനപക്ഷ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നുവെന്ന വിഷ നാവായിരുന്നു തൊട്ട് മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിനെതിരെ സി പി എമ്മിന്;
തികഞ്ഞ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ശ്രീ രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തത് മുതല്‍ തുടങ്ങിയ നിറം മാറിയ ചൊറിച്ചിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തന്നെ സഖാവ് കൊടിയേരിയില്‍ നിന്ന് ഇപ്പോള്‍ പുറത്ത് ചാടിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ബൗദ്ധിക ലോകത്തെ കൊല കൊമ്പനായിരുന്ന സഖാവ് ഇ എം എസ് വരെ, ശ്രീ കെ കരുണാകരനെതിരെ പ്രയോഗിച്ചിട്ട് നടക്കാത്തതാണ് അദ്ദേഹത്തിന്റെ ശിഷ്യനായ രമേശ് ചെന്നിത്തലക്കെതിരെ വെറും കുഴിയാനയായ കൊടിയേരി ഇപ്പോള്‍ പയറ്റുന്നത്.
പ്രതിപക്ഷ നേതാവിന്റ ഒന്നിന് പിറകെ ഒന്നായ അഴിമതിയാരോപണങ്ങള്‍ക്ക് ഇങ്ങനെ അദ്ദേഹത്തെ ശരിയാക്കി കുളം കലക്കി മീന്‍ പിടിക്കാമെന്നുള്ള കൊടിയേരി തന്ത്രം പക്ഷെ അങ്ങേയറ്റം തരം താണതായിപ്പോയി.
രമേശ് ചെന്നിത്തല ഒന്നാന്തരം ഹൈന്ദവ വിശ്വാസിയാണെന്നാണ് കരുതുന്നത്. അങ്ങിനെയാവണമെന്നാണ് ഇവിടത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നത്. അതാണ് കേരളത്തിന്റെ മതേതര നിറവ്. ഹിന്ദു വിശ്വാസികളെ മുഴുവന്‍ ആര്‍ എസ് എസ് ആലയത്തില്‍ കെട്ടാനുള്ള നീക്കം ഒരു പാഴ്ശ്രമമാണ്.
കമ്മ്യൂണിസത്തിന്റെ പേരില്‍ പച്ചക്ക് വര്‍ഗീയത പറയുന്ന പണി പുതിയ കാലത്തും സി പി എം തുടരുന്നുവെന്നതാണ് ആശ്ചര്യകരം!
കേരളത്തിന്റെ ഉറച്ച മതേതര ബോധ്യങ്ങളെ വിലകുറച്ച് കണ്ട് നമ്മുടെ ജീവിത പരിസരം മലീമസമാക്കാന്‍ വാ പൊളിക്കുന്ന കൊടിയേരിയെ പോലുള്ള കമ്മ്യൂണിസ്റ്റ് ഓരി കുറുക്കന്മാരെ കല്ലെറിഞ്ഞ് ഓടിക്കാനുള്ള കൈക്കരുത്താണ് മതേതര കേരളം ഇനിയും ആര്‍ജ്ജികേണ്ടത്
പി.എം.സാദിഖലി