കള്ളക്കടത്തു സംഘങ്ങളുടെ ഇടമായി പിണറായി വിജയന്റെ ഓഫീസ് മാറി; പിഎം സാദിഖലി

പിഎം സാദിഖലി
അന്തര്‍ ദേശീയ കള്ളക്കടത്ത് സംഘങ്ങളുടെ സുരക്ഷിത ഇടമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് മാറിയിരിക്കുന്നുവെന്ന പുതിയൊരു സ്വര്‍ണ്ണപ്പതക്കം കൂടി ഇതാദ്യമായി കേരളത്തിന് ലഭിച്ചിരിക്കുന്നുവെന്നതില്‍ ശരിക്കും അഭിമാനിക്കാന്‍ വകയുണ്ട്.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചു വിട്ട കോടികളുടെ സ്വര്‍ണ്ണക്കടത്ത് കേസ്സിലെ മുഖ്യ ആസൂത്രക എങ്ങനെയാണ് ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ പ്രൊജക്റ്റില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി നിയമിക്കപ്പെട്ടതെന്നതില്‍ അതിശയോക്തിയുടെ ആവശ്യമില്ല. കാരണം സിപിഎം ഭരണത്തില്‍ ഐടി വകുപ്പ് അഴിമതിയുടെ ടെക്‌നോളജി അഭ്യസിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും ഭരണകക്ഷിയിലെ ഉന്നതര്‍ക്കും ശിവശങ്കറിനെ പോലുള്ളവര്‍ പ്രിയപ്പെട്ടവരായി മാറുന്നു എന്നതിന്റെ ഉത്തരമാണ് നേരത്തെ സ്പ്രിങ്ക്‌ലറും, ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള 15 കോടിയുടെ 30 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചു വെച്ച കണ്‍സൈന്‍മെന്റ് വിട്ടുകൊടുക്കാന്‍ ഐടി സെക്രെട്ടറി ഇടപ്പെട്ടുവെന്ന വാര്‍ത്തയും നല്‍കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ പങ്കുണ്ടെന്നും കസ്റ്റംസ് തിരയുന്നുണ്ടെന്നും ബോധ്യപ്പെട്ടയുടന്‍ സ്വപ്ന സുരേഷിനെ ഐടി വകുപ്പിലെ സ്‌പേസ് പാര്‍ക്കില്‍ നിന്നും പിരിച്ചുവിടുകയുണ്ടായി. ഉന്നതരിലേക്ക് പോകുന്ന വാതില്‍ കൊട്ടിയടക്കാനുള്ള കൊണ്ടു പിടിച്ച ശ്രമമായിരുന്നു ഇത്. വ്യക്തമായ ഒളിച്ചുകളി. ശിവശങ്കറിന്റെ ഇഷ്ടക്കാരിയായ ഈ സ്ത്രീയും സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ സെറിനും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു.
ഇനി ഈ രാജ്യദ്രോഹക്കുറ്റത്തില്‍ ഇവരുടെ പങ്കാളികളാരൊക്കെയാണ് എന്നാണ് അറിയാനുള്ളത്.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി ചരക്ക് കടത്തുക എന്നത് സാധാരണ കള്ളക്കടത്തുകാര്‍ക്ക് സാധ്യമാവുന്ന ഒന്നല്ല. ഇത് കൃത്യമായും നയതന്ത്ര തലത്തില്‍ സ്വാധീനമുള്ളവരുടെ സഹായത്താല്‍ നടത്തപ്പെടുന്ന കൃത്യമാണ്. അധികാര കേന്ദ്രങ്ങളുടെ സഹായമില്ലാതെ ഒരു സ്ത്രീ മാത്രം കിണഞ്ഞു ശ്രമിച്ചാല്‍ നടക്കാത്ത കാര്യമാണത്.

മുഖ്യമന്ത്രിയുടെ ഓഫിസ്സിലെ ആ പ്രമുഖനായ ‘ബ്രില്യന്റ്’ ആരാണ്? തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക് ഡൗണിനു പിന്നില്‍ മാധ്യമങ്ങളെ ഒഴിവാക്കുന്നതിനുള്ള തന്ത്രം ഒളിഞ്ഞിരിപ്പുണ്ടോ ? അതിന്റെയും പിറകില്‍ ഈ ഉപദേശി തന്നെയാവുമോ? പിടിയിലായ സരിത്തിന് പിണറായി വിജയനുമായുള്ള ബന്ധം എന്താണ്?

അങ്ങേയറ്റം ഗുരുതര സ്വഭാവമുള്ള, നൂറ് കണക്കിന് കോടി രൂപയുടെ രാജ്യദ്രോഹ അഴിമതിയാണ് പുറത്ത് വരുന്നത്. അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് മറുപടി പറഞ്ഞേ തീരൂ…

മുഖ്യമന്ത്രിയുടെ പിആര്‍ അജന്‍ഡകളുടെ നടത്തിപ്പുകാര്‍ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നിടത്തോളം ഇപ്പോഴത്തെ ‘വിവാദ ഇഷ്ടക്കാരി’ സരിതയെ പോലെ ആഘോഷിക്കപ്പെടാന്‍ സാദ്ധ്യത കുറവായിരിക്കാം. സ്വര്‍ണ്ണക്കടത്ത് മലപ്പുറത്ത് അല്ലാത്തതിനാലും വിസ്തരിച്ചുള്ള പ്രസ്താവനക്ക് സാധ്യതയില്ലാത്തതിനാലും വാര്‍ദ്ധക്യ കാല വിശ്രമത്തിലായതിനാലും അച്ചുതാനന്ദനടക്കമുള്ള മറ്റിടതുപക്ഷ ധര്‍മ്മ സംസ്ഥാപകര്‍ക്കും ഇതത്ര താല്‍പര്യമുള്ള വിഷയമല്ലാതിരിക്കാം.

പക്ഷേ ജനങ്ങള്‍ക്ക് സത്യമറിഞ്ഞേ തീരൂ… കാരണം വഞ്ചിക്കപ്പെട്ടത് അവരാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ കള്ളക്കടത്ത് സംഘങ്ങളുടെ ഗുപ്ത വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണമല്ലാതെ മറ്റ് പരിഹാരമാര്‍ഗങ്ങളൊന്നുമില്ല!

പി. എം. സാദിഖലി

SHARE