‘2020ല്‍ നിതീഷിനെ പുറത്താക്കൂ’ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിനോട് ജയിലില്‍ നിന്ന് ലാലു

പട്‌ന : നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജയിലില്‍ നിന്നും നല്‍കി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ‘നിതീഷിനെ 2020ല്‍ പുറത്താക്കൂ’ എന്നാണ് ലാലു ആര്‍.ജെ.ഡിക്ക് നല്‍കിയ മുദ്രാവാക്യം. ട്വിറ്ററിലൂടെയാണ് ലാലുവിന്റെ ആഹ്വാനം.

2015ല്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതിന് വേണ്ടി ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കൈകോര്‍ത്തിരുന്നു. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. 2017ല്‍ സഖ്യത്തില്‍ വിള്ളലുണ്ടായി.

നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു.

അതേ സമയം അടുത്ത ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകളില്‍ എന്‍ ഡി എ വിജയിക്കുമെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ പറയുന്നത്. ബിജെപി ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കുഴപ്പിത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ (യുണൈറ്റഡ്) സംസ്ഥാന കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാര്‍ട്ടി ദേശീയപ്രസിഡന്റ് കൂടിയായ അദ്ദേഹം.

അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ സീറ്റ് തങ്ങള്‍ക്കു വേണമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യാനില്ലെന്നും ജെ.ഡി.യു വൈസ് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ബിഹാറില്‍ ജെ.ഡി.യു ബി.ജെ.പിയേക്കാള്‍ വലിയ പാര്‍ട്ടിയാണെന്നും അതിനാല്‍ 243 അംഗ അസംബ്ലിയില്‍ കൂടുതല്‍ സീറ്റിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. ഇത് മുന്നണിയിലെ ചര്‍ച്ചകള്‍ ചൂടേറിയതാക്കും. പൗരത്വ ഭേദഗതി ബില്ലില്‍ അടക്കം ബിജെപിക്കെതിരെ പ്രതികരിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.