ഡി.വൈ.എഫ്.ഐക്ക് സര്‍ക്കാര്‍ സംവിധാനം പോലെ പ്രവര്‍ത്തിക്കാം; വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തിച്ചാല്‍ പൊലീസിനെ വെച്ച് തല്ലിച്ചതക്കും-വിമര്‍ശനവുമായി പി.കെ ഫിറോസ്


എന്തിനാണ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ചതെന്നും കേസെടുത്തതെന്നും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. സി.പി.എം ഇതര സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് സര്‍ക്കാറിനുള്ളത്. എന്നാല്‍ പുറത്ത് പറയുന്നതോ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലേബലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് മാത്രമേ സര്‍ക്കാറിന് എതിര്‍പ്പുള്ളൂ എന്നും.

അത്യാവശ്യമായി പരപ്പനങ്ങാടിയില്‍ നിന്നും കൊണ്ടു വരേണ്ട മരുന്നിന് വേണ്ടിയാണ് മടവൂര്‍ സ്വദേശി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്. യൂത്ത് കമ്മീഷന്റെ ഓഫീസിലേക്ക് ബന്ധപ്പെടാന്‍ പറഞ്ഞ് ഫോണ്‍ നമ്പറും കൊടുത്തു. പിന്നീട് മരുന്നുമായി വരുന്നതോ ഡി.വൈ.എഫ്.ഐ നേതാക്കള്‍. മരുന്ന് നല്‍കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളിത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് വീട്ടുകാര്‍ പറഞ്ഞു. സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോക്ക് പോസ് ചെയ്തു. ഇപ്പോഴിതാ ഡി.വൈ.എഫ്.ഐയുടെ പ്രചരണ ചിത്രമായി മരുന്ന് നല്‍കുന്ന ഫോട്ടോയും.

സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വിളിച്ച് പറഞ്ഞാലെങ്ങിനെയാണ് ഡി.വൈ.എഫ്.ഐ മരുന്നുമായി വരുന്നത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ ലോക്കല്‍ സെക്രട്ടറി അന്വേഷിക്കുന്ന കാലവും ഉടനെയുണ്ടാവുമോ? കൊടിയും കുപ്പായവും പാടില്ലെന്ന് പറഞ്ഞവര്‍ക്ക് ഇനിയെന്താണ് പറയാനുള്ളത്.

ഒരു കാര്യം ഓര്‍ത്തോളൂ. ഈ ദുരിതവും നമ്മള്‍ അതിജീവിക്കും. ദുരന്തമുഖത്ത് പുട്ടു കച്ചവടം നടത്തുന്ന നിങ്ങള്‍ക്ക് കാലം മറുപടി നല്‍കുക തന്നെ ചെയ്യും.