തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പിണറായി വിജയന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേത് കരിനിയമമാണ്. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞു.
മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത് . ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമമായത് കൊണ്ട് കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി ബില്ലിനിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. രാവിലെ സുപ്രീംകോടതി രജിസ്ട്രി പ്രവര്‍ത്തനം തുടങ്ങിയപ്പോളായിരുന്നു ലീഗ് സംഘം എത്തിയത്. ബില്ലിനെതിരെ കോടതിയില്‍ ഹര്‍ജി നല്കുന്ന ആദ്യ പാര്‍ട്ടിയാണ് മുസ്ലിംലീഗ്.
ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, പികെ നവാസ് ഖനി, അഡ്വ ഹാരിസ് ബീരാന് എന്നിവരും കോടതിയിലെത്തിയിരുന്നു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരാവുന്നത്. പൗരത്വ ഭേദഗതി ബില്‍ നിയമവിരുദ്ധവും ഒഴിവാക്കേണ്ടതുമാണെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരാവുന്നത്. പൗരത്വ ഭേദഗതി ബില്‍ നിയമവിരുദ്ധവും ഒഴിവാക്കേണ്ടതുമാണെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്.
പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കപില്‍ സിബലുമായി നേരത്തെ മുസ്ലിംലീഗ് ചര്‍ച്ച നടത്തിയിരുന്നു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍, അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് കപില്‍ സിബലിനെ കണ്ട് നിയമപരമായ നടപടികളെ കുറിച്ച് ചര്‍ച്ച നടത്തിയത്.
അതേസമയം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ സംഘര്‍ഷം രൂക്ഷമായതോടെ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു. അതിനിടെ നടപടിയില്‍ പ്രതിഷേധിച്ച് അസമില്‍ ഉള്‍ഫ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി അയ്യായിരം അര്‍ധ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ത്രിപുരയിലെ കാഞ്ചന്‍പൂര്‍, മണു എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ രണ്ടു കോളവും അസമിലെ ബോങ്ങിഗോണില് ഒരു കോളവുമാണ് വിന്യസിച്ചത്. 70 സൈനികരും അവരെ നയിക്കുന്ന ഒന്നോ രണ്ടോ ഓഫീസര്മാരുമുള്പ്പെടുന്നതാണ് ഒരു കോളം. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ വ്യോമമാര്‍ഗമാണ് സൈനികരെ എത്തിച്ചത്. കശ്മീരില്‍ നിന്നും കൂടുതല്‍ സൈനികരെ ഇവിടങ്ങളിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.
അതേ സമയം അസമിലും ത്രിപുരയിലും പ്രതിഷേധം ആളിപ്പടരുകയാണ്. വിദ്യാര്‍ഥി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്നലെയും ജനങ്ങള്‍ തെരുവിലിറങ്ങി. അഗര്‍ത്തലയില്‍ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തെരുവില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.