നിയന്ത്രണ രേഖയില്‍ പാക് ക്രൂരത; ഇന്ത്യന്‍ പൗരന്റെ തലയറുത്ത് കൊണ്ടുപോയി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കരസേനാ മേധാവി

ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യന്‍ പൗരന്മാരോട് പാക് പട്ടാളത്തിന്റെ കൊടും ക്രൂരത. ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ് പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അറത്തുകൊണ്ടുപോയെന്ന് സൈന്യം അറിയിച്ചു.

ഗുര്‍പുരിലെ കസാലിയാനില്‍നിന്നുള്ള മുഹമ്മദ് അസ്‌ലം (28), അല്‍ത്താഫ് ഹുസൈന്‍ (23) എന്നീ സേനാ പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അസ്‌ലത്തിന്റെ തലയാണ് അറുത്തത്. പ്രൊഫഷണലിസമുള്ള സേനകള്‍ ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇങ്ങനെയുള്ള പ്രവൃത്തികളെ സൈനികമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം നരവനെ പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാര്‍ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. ‘ ഇന്ത്യന്‍ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയില്‍ പണ്ടും പാകിസ്ഥാന്‍ സൈന്യം പെരുമാറിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികള്‍ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം സൈന്യത്തിന്റേതായ രീതിയില്‍ തീര്‍ച്ചയായും ശക്തമായ നടപടികള്‍ കൈക്കൊള്ളും’നരവനെ പറഞ്ഞു.

SHARE