മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരണം; രാജ്യത്ത് കോവിഡ് 19 രോഗികള്‍ 34 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശിച്ച ലഡാക്കിലെ രണ്ടാള്‍ക്കും ഒമാനില്‍ നിന്ന് മടങ്ങിയ തമിഴ്‌നാട് സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ രണ്ടുപേരെ അമൃതസറിലെ ഗുരു നാനാക്ക് ദേവ് ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇറ്റാലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍ച്ച് മൂന്നിന് അമൃതസര്‍ വിമാനത്താവളംവഴി നാട്ടില്‍ തിരിച്ചെത്തിയവരാണ് ഇരുവരും. ഇറ്റലിയില്‍ കോവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലും ചുമ ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടതിനാലും ഇരുവരും ആസ്പത്രിയിലെത്തി സ്വയം ചികിത്സ തേടുകയായിരുന്നുവെന്ന് ഗുരു നാനാക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. രമണ്‍ ശര്‍മ്മ പറഞ്ഞു.

തുടര്‍ന്ന് ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി രക്ത സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനക്ക് അയച്ചതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിനിടെ കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിന് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രത്യേക ബെല്‍റ്റ് സ്ഥാപിച്ചു. രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതല്‍ നടപടികളുടെ ഭാഗമാണിതെന്ന് വിമാനത്താവള വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. ശനിയാഴ്ച ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, മതിയായ ഐസൊലേഷന്‍ സൗകര്യങ്ങള്‍ കണ്ടെത്താനും രോഗം കൂടുതല്‍ പടര്‍ന്നാല്‍ പരിചരണത്തിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു. വൈറസ് വ്യാപിക്കുന്നത് സംബന്ധിച്ച് രാജ്യം ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കുന്നതിനെ സംബന്ധിച്ചും ആളുകളെ പ്രധാനമന്ത്രി ഉപദേശിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അെഭ്യൂഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസ് സാഹചര്യത്തില്‍ അഭിവാദ്യ രീതി ഹാന്‍ഡ്‌ഷെയ്ക്കുകളില്‍ നിന്നും നമസ്‌തേയിലേക്ക് മാറുകയാണെന്നും ഏതെങ്കിലും വിധത്തില്‍ നാം നമസ്‌തേ ഉപയോഗിക്കാന്‍ മറന്നുവെങ്കില്‍, അതിനുള്ള ശരിയായ സമയമാണിതെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

പ്രഭവ കേന്ദ്രമായ ചൈന ഉള്‍പ്പെടെ 78 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗള്‍ഫ് രാഷ്ട്രങ്ങളിലും കോവിഡ് 19 കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യു.എ.ഇയില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗബാധിതരുടെ എണ്ണം 45ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും വിദേശികളാണ്. രണ്ടുസഊദി പൗരന്മാരും രണ്ട് ഏത്യോപ്യന്‍സും രണ്ട് ഇറാനികളും ഇതില്‍ ഉള്‍പ്പെടും. തായ്‌ലന്റ്, ഈജിപ്ത്, മൊറോക്കോ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടും. ഇതിനിടെ 38ഉം 10ഉം വയസ്സ് പ്രായമുള്ള രണ്ടുപേര്‍ രോഗത്തെ അതിജീവിച്ചതായി യു.എ.ഇ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഭീതി സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ കുവൈത്ത് നിര്‍ത്തിവെച്ചു. ഇന്ത്യക്കു പുറമെ ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, ലബനോന്‍, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള വ്യോമയാനാ ബന്ധമാണ് സസ്‌പെന്റു ചെയ്തത്.