ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ആഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്ന് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ്. നരേന്ദ്രമോദിയെ തുറന്നെതിര്‍ക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് എന്നും എന്നാല്‍ രാഹുലിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.
സ്റ്റോപ് ദ വാര് കൊളിഷന്‍ സംഘടിപ്പിച്ച കൊറോണ വൈറസ്, വാര് ആന്‍ഡ് എംപയര്‍ എന്ന വെബിനാറില്‍ യു.കെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബന്, ചിന്തകന്‍ താരിഖ് അലി എന്നിവരോട് സംവദിക്കുകയായിരുന്നു മലയാളി കൂടിയായ അരുന്ധതി.
‘രാജ്യത്ത് കൂട്ടപ്പലായനമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സര്‍ക്കര്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. അവര്‍ ദേശീയ വിഭവങ്ങളെ സ്വകാര്യവത്കരിച്ചു, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി വിദ്യാഭ്യാസം അടക്കം എല്ലാറ്റിനെയും. ദളിതുകള്‍ പോലെ സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവര്‍ ഇതില്‍ നിന്ന് പുറത്തായി. ഒരുപാട് ആളുകള്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല’ – അവര്‍ ചൂണ്ടിക്കാട്ടി.
‘സാമ്പത്തിക ബുദ്ധിമുട്ടുകളെ മറയ്ക്കാനായി സര്‍ക്കാര്‍ സാഹചര്യങ്ങളെ മാറ്റുകയാണ്. ഹിന്ദു ദേശീയ വാദികളെ വച്ച് മുസ്ലിം വിരുദ്ധ ആക്രോശങ്ങള്‍ നടത്തുന്നു. അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. മാദ്ധ്യമങ്ങളിലൂടെയും ശക്തരായ മദ്ധ്യവര്ഗത്തിലൂടെയും മോദിക്ക് എന്തും വില്ക്കാന് കഴിയും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വില്ക്കാന് പോലും മോദിക്കാകും. ബിസിനസുകാരിലും മാദ്ധ്യമങ്ങളിലും ഒരുതരം ഭയം നിലനില്‍ക്കുന്നുണ്ട്’ – അവര്‍ പറഞ്ഞു.

ഇവിടെ പ്രതിപക്ഷമില്ലേ എന്ന താരിഖ് അലിയുടെ ചോദ്യത്തിന് ‘മോദിയെ തുറന്നെതിര്‍ക്കുന്ന ഒരാള്‍ രാഹുല്‍ഗാന്ധി മാത്രമാണ്. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. എന്നാലും അദ്ദേഹം അതു ചെയ്യുന്നു. മറ്റെല്ലാവരും, അവര്‍ സംസ്ഥാന പാര്‍ട്ടിയാണെങ്കിലും സമ്പൂര്‍ണ്ണ സംഭ്രമത്തിലാണ്. എന്തു കൊണ്ടാണ് എന്നറിയില്ല. കേസുകള്‍ കാണിച്ച് അവരെ നിശ്ശബ്ദമാക്കുകയാണ്. കാരണം എന്താണ് എന്നെനിക്കറിയില്ല’ എന്നായിരുന്നു അരുന്ധതിയുടെ മറുപടി.
രാഷ്ട്രീയക്കാരന്, ബ്യൂറോക്രാറ്റ്, വ്യവസായി എന്ന വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരിലും ഒരു ഭയമുണ്ട്. അവര്‍ വായ തുറന്നാല്‍ ആക്രമിക്കപ്പെടുന്നു. ട്രോള്‍ ചെയ്യപ്പെടുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരെ രണ്ടു മാസമായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.