എന്ത് ബഹിഷ്‌കരണം! ചൈനീസ് ഫോണ്‍ വണ്‍ പ്ലസ് 8 വിറ്റു തീര്‍ന്നത് മിനിറ്റുകള്‍ക്കുള്ളില്‍

മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തില്‍ അയല്‍ രാജ്യത്തെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനിടയിലും അവതരിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു പോയി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ ‘വണ്‍ പ്ലസ് 8പ്രോ’ യാണ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നത്.

റീട്ടെയില്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ആമസോണ്‍ ഇന്ത്യ വഴിയായിരുന്നു വില്‍പ്പന. ഏപ്രിലില്‍ തന്നെ കമ്പനി ഫോണ്‍ പുറത്തിറക്കിയിരുന്നു എങ്കിലും ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നില്ല. ഐഫോണിനെ പോലും പിന്തള്ളിയാണ് ഫോണ്‍ ആമസോണ്‍ വില്‍പ്പനയില്‍ കുതിച്ചു കയറിയത്. വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നീ ബ്രാന്‍ഡുകളാണ് ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്‍നിരക്കാര്‍.

ചൈനയിലെ ബിബികെ ഇലക്ട്രോണിക്സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വണ്‍പ്ലസ്. കമ്പനിക്കു കീഴില്‍ ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ എന്നീ നിരവധി ബ്രാന്‍ഡുകളും രാജ്യത്തുണ്ട്. ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കണം വ്യാപാരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കച്ചവടക്കാരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെ, പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍. സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.