പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; അമിത് ഷായോട് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതിനാല്‍ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമാണ്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. മതപരമായ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാരും പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടും. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എല്ലാവരും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിനുള്ള ഒരു നടപടിക്രമം മാത്രമാണിതെന്നും അമിത് ഷാ അറിയിച്ചു.

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മമത പറഞ്ഞു. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയത് വിവാദമായപ്പോള്‍ അതിനെതിരെ മമത രംഗത്തെത്തിയിരുന്നു.അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് അതില്‍ നിന്ന് പുറത്തായത്. 3.28 കോടി പേര്‍ അപേക്ഷിച്ചപ്പോള്‍ ഇത്രയും പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചിരുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന െ്രെടബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. അസമില്‍ ഇത്തരം െ്രെടബ്യൂണലുകളില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

SHARE