എന്‍.ആര്‍.സിക്കെതിരെ പ്രമേയം പാസാക്കി ബീഹാര്‍

പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കാണിച്ച് ബിഹാര്‍ നിയമസഭയും പ്രമേയം പാസാക്കി. എന്നാല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന് കാണിച്ച് മറ്റൊരു പ്രമേയവും നിയമസഭ പാസാക്കിയിട്ടുണ്ട്. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് തേടുന്ന വിവരങ്ങളില്‍ ചിലതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഭയില്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2010-11 കാലയളവില്‍ നടപ്പാക്കിയ ദേശീയ ജനസംഖ്യ രജിസ്റ്ററിന് സമാനമായി പുതിയ ജനസംഖ്യ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പുതുക്കണം. വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കി ജനസംഖ്യ രജിസ്റ്റര്‍ പുതുക്കണമെന്നാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

2010ലെ മാതൃകയില്‍ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ ജനിച്ച ദിവസം ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍, ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, മാതൃഭാഷ എന്നിവയാണ് പുതിയ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രകാരം ചോദ്യാവലിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്നാണ് ബീഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

SHARE