സൂററ്റ്: വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവർ ഇന്ത്യവിട്ടുപോകണമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവർ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തേയും അംഗീകരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ലെന്ന് സാരംഗി ആവർത്തിച്ചു. സി.എ.എ 70 വർഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നു. രാജ്യം മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്, രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും അല്ല. നമ്മൾ യുഗങ്ങളായി മുസ്ലിങ്ങള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവർ രാജ്യംവിട്ടുപോകാൻ പറഞ്ഞിട്ടില്ലെന്നും ഗുജറാത്തിലെ ഒരു ചടങ്ങില്‍ സാരഗി പറഞ്ഞു.
കോൺഗ്രസാണ് ദ്വിരാഷ്ട്ര സിദ്ധാന്തം രൂപീകരിച്ചത്. നെഹ്റുവാണ് ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈ എടുത്തത്. വിഭജനം അംഗീകരിക്കാൻ കഴിയാത്തതാണ്. ഈ രാജ്യം ആരുടേയും സ്വത്തല്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കോൺഗ്രസ് രാജ്യത്ത് തീകത്തിക്കാൻ ശ്രമിക്കുകയാണ്. അവരുടെ പാപങ്ങൾ കഴുകിക്കളഞ്ഞതിന് അവർ തങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. വംശനാശത്തിന്റെ വക്കിലാണ് കോൺഗ്രസ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിളിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് നേരത്തെ സാരംഗി പാർലമെന്റിൽ പറഞ്ഞിരുന്നു.