ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളേയും മാര്‍ച്ച് 20ന് തൂക്കിലേറ്റും. ഇനി ദിവസത്തേക്ക് വെറും നാലു ദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ദയാഹര്‍ജികളും മറ്റു ഹര്‍ജികളുമെല്ലാം സമര്‍പ്പിച്ചിട്ടും നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. നേരത്തെ മൂന്നു പ്രാവശ്യം പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഓരോരുത്തരായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു ദയാഹര്‍ജിയും കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചതോടെ വധശിക്ഷ നടപ്പാക്കാനിയിരുന്നില്ല. മാര്‍ച്ച് 20 ന് പുലര്‍ച്ചെ 5.30 യ്ക്കാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ കൊല്ലപ്പെട്ട് ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ തൂക്കിലേറ്റുന്നത്.
കോടതിയില്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനിയിലുണ്ടെങ്കില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് നിയമം. ശിക്ഷിക്കപ്പെട്ട നാലുപേരില്‍ നാലു പ്രതികളില്‍ പവന്‍ ഗുപ്ത ഒഴികെയുള്ളവര്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു. ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാം എന്നതാണ് ഇനി പവന്‍ ഗുപ്തയ്ക്കു മുന്നിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഇത്തരം ഹര്‍ജി സുപ്രീം കോടതി അനുവദിക്കാന്‍ സാധ്യത സാധ്യത കുറവാണ്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സാധ്യതമായ എല്ലാ നിയമപരിഹാരവും തേടിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാവൂ.
നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കായി അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ക്കും കത്തയച്ചു. പ്രതികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ജയില്‍ അധികൃതര്‍ ഇപ്പോഴും തുടരുന്നുണ്ട്. പ്രതികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മീററ്റ് സ്വദേശിയായ പവന്‍ ജല്ലാദാണ് നിര്‍ഭയ കേസ് പ്രതികളുടെ ആരാച്ചാര്‍. നാളെ തിഹാര്‍ ജയിലില്‍ പവന്‍ ജല്ലാദ് എത്തുന്നതോടെ അവസാനഘട്ട നടപടികളിലേക്ക് കടക്കും. പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരെയാണ് ഒരുമിച്ച് തൂക്കിലേറ്റുന്നത്. നാളെ ആരാച്ചാര്‍ എത്തിയതിനു ശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നു നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് ആരാച്ചാര്‍ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.