‘മുസ്‌ലിം യുവാക്കള്‍ക്ക് സിഖ് തലപ്പാവുകള്‍ അണിയിച്ചു’; കലാപത്തില്‍ ബുള്ളറ്റിലെത്തി നൂറോളം മുസ്‌ലിംകളെ രക്ഷിച്ച് ഈ അച്ഛനും മകനും

ന്യൂഡല്‍ഹി: ഡല്‍ഹിയി കലാപത്തില്‍ മുസ്ലിംങ്ങളെ രക്ഷിച്ചതില്‍ സിഖുകാര്‍ക്കുള്ള പങ്ക് വളരെ വലിയതാണ്. പലയിടങ്ങളിലും സിഖ് സഹോദരങ്ങളുടെ സഹായമായിരുന്നു മുസ്ലിം സഹോദരങ്ങള്‍ക്ക് തുണയായത്. ഇപ്പോഴിതാ മണിക്കൂറില്‍ അതിവേഗം സഞ്ചരിച്ച് മുസ്ലിംങ്ങളെ രക്ഷിച്ച ഒരച്ഛേന്റേയും മകന്റേയും കഥ പുറത്തുവരുന്നു. രണ്ട് വാഹനങ്ങളിലായി എണ്‍പതോളം മുസ്ലിംകളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ഈ അച്ഛനും മകനും.

ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കര്‍ദംപൂരിലേക്ക് മുസ്ലിം കുടുംബങ്ങളെ ബുള്ളറ്റിലും സ്‌കൂട്ടറിലും നിരവധി തവണകളായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു മൊഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും. ഇന്ദര്‍ജിത് സിങ് ബുള്ളറ്റിലും പിതാവ് 55കാരനായ മൊഹീന്ദര്‍ സിങ് സ്‌കൂട്ടറിലുമായി 20 തവണയോളം ഗോകുല്‍പുരിയില്‍ നിന്ന് കര്‍ദംപൂരിലേക്കും തിരിച്ചും പാഞ്ഞു. ഒരു മണിക്കൂറിനുള്ളിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം.

മൂന്നു മുതല്‍ നാലുവരെ സ്ത്രീകളെയും കുട്ടികളെയും ഒറ്റ തവണ രക്ഷപ്പെടുത്തി. രണ്ടു മുതല്‍ മൂന്ന് വരെ പുരുഷന്‍മാരെയും ഒരു പ്രാവശ്യം ഗോകുല്‍പുരിയില്‍ നിന്നുള്ള യാത്രയില്‍ കൂടെക്കൂട്ടിയെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു. ചില മുസ്ലിം യുവാക്കളെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി സിഖ് തലപ്പാവുകള്‍ അണിയിച്ചു. ‘ഹിന്ദുവിനെയോ മുസ്ലിമിനെയോ ഞാന്‍ കണ്ടില്ല’ എന്നാണ് ഇലക്ട്രോണിക്‌സ് കട നടത്തുന്ന മൊഹീന്ദറിന് പറയാനുള്ളത്.

1984-ലെ സിഖ് കലാപമാണ് ഡല്‍ഹിയിലെ ആക്രമണങ്ങള്‍ തന്നെ ഓര്‍മ്മപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. മൂന്ന് ദിവസത്തിനിടെ കലാപത്തിന്റെ പൈശാചിക മുഖമാണ് ഗോകുല്‍പുരിയില്‍ കണ്ടത്. നിരവധി ആളുകളാണ് ഇവിടെ മരിച്ചത്. മരണസംഖ്യ എത്രയെന്ന് ഇനിയും വ്യക്തമാകാനുണ്ട് എന്നത് ഭീതി ഉയര്‍ത്തുന്നുണ്ട്.