ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ നിന്നും പൊട്ടിത്തെറിയുടെ പുകയുയരുന്നതായി സൂചന. സന്ധ്യയുടെ കളംമാറല്‍ രാഷ്ട്രീയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയേയും വോട്ടര്‍മാരേയും വഞ്ചിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന സിന്ധ്യക്കും അനുയായികള്‍ക്കും പകരം ബിജെപി വിട്ടു പ്രമുഖ നേതാക്കന്മാര്‍ കോണ്‍ഗ്രസിലേക്ക് വരുന്ന സൂചനകളാണ് ഇപ്പോള്‍ സംസ്ഥാന രാ്ഷ്ട്രീയത്തില്‍ നിന്നും പുറത്തുവരുന്നത്.
മധ്യപ്രദേശില്‍ രണ്ടാംഘട്ട മന്ത്രിസഭ വികസനം പൂര്‍ത്തിയാക്കി 28 എംഎല്‍എമാര്‍ ഇന്ന് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാവിലെ 11 ന് മധ്യപ്രദേശ് രാജ്ഭവനില്‍ വെച്ച നടന്ന ചടങ്ങില്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയ 12 പേരാണ് മന്ത്രിമാരായത്. കമല്‍നാഥ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന നാല് പേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍ ചൗഹാന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അഞ്ച് പേര്‍ക്ക് മാത്രമാണ് ഇത്തവണയും അവസരം ലഭിച്ചത്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി തഴയപ്പെട്ടതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രനേതൃത്വവുമായി നീണ്ടചര്‍ച്ച നടന്നിരുന്നു.

എന്നാല്‍ സിന്ധ്യയുടെ പക്ഷത്തിനായി അവസാന നിമിഷം ബിജെപി നേതാക്കളെ തഴഞ്ഞ് മന്ത്രിസഭ വികസിപ്പിക്കുയായിരുന്നു.
കൂറുമാറിയെത്തിയ എംഎല്‍എമാരെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി തിരുമാനിച്ചതില്‍ തന്നെ അതൃപ്തി നിലനില്‍ക്കെയാണ് മന്ത്രിസഭയില്‍കൂടി ഇവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയത്. ചൗഹാന്റെ നീക്കത്തിനെതിരെ അനുയായികളും നേതാക്കളും തന്നെ എതിരായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സിന്ധ്യപക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര നേതൃത്വമാണ് നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്നും കളംചാടിക്കുന്നതില്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടതായി അതൃപ്തി കാണിച്ച അണികളോട് ചൗഹാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം മധ്യപ്രദേശ് ബിജെപിയില്‍ കടുത്ത പ്രതിസന്ധിക്ക് കാരണമായതാണ് റിപ്പോര്‍ട്ടുകള്‍ സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും രാജിവെച്ച് വരുന്ന എംഎല്‍എമാരില്‍ പകുതി പേര്‍ക്ക് മന്ത്രിസ്ഥാനവുമായി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനം ചെയ്തിരുന്നത്. സിന്ധ്യയെ രാജ്യസഭയില്‍ എത്തിക്കുകയും മന്ത്രിസഭ വികസനവുമായി രണ്ട് വാഗ്ദാനവും പൂര്‍ത്തിയാക്കി. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെട്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം വലിയ പൊട്ടിത്തെറികള്‍ക്കള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായിക്കുന്നത്.

അതേസമയം, ബിജെപി ക്യാമ്പിലെ നീക്കങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ് കമല്‍നാഥും മധ്യപ്രദേശ് കോണ്‍ഗ്രസും. പാര്‍ട്ടിയേയും വോട്ടര്‍മാരേയും വഞ്ചിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്കും അനുയായികള്‍ക്കും ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും കരസ്ഥാമാക്കി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ഇതിനായുള്ള കരുനീക്കങ്ങളുടെ ഭാഗമായാണ് ബിജെപി വിട്ടു വന്ന പ്രമുഖ നേതാവിന് സുപ്രധാന ചുമതല നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാലേന്ദു ശുക്ലയ്ക്കാണ് ഉപതരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തന്ത്രപ്രധാനമായ ഉത്തരവാദിത്തവും കോണ്‍ഗ്രസ് കെപിസിസി വൈസ് പ്രസിഡന്റ് പദവിയും നല്‍കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശുക്ലയെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല.
13 വര്‍ഷത്തോളം മധ്യപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഇദ്ദേഹത്തിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം സിന്ധ്യയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. മധ്യപ്രദേശില്‍ അധികാരം തിരിച്ചു പിടിക്കുന്നതിനായി സിന്ധ്യയുടെ സ്വാധീനത്തിലുള്ള ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇതിന് മുന്നോടിയായി കമല്‍നാഥിന്റെ വീട്ടിലെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശുക്ലയുടെ നടപടി ബിജെപിക്കെതിരേയുള്ള കോണ്‍ഗ്രസിന്റെ മാസ്റ്റ്ര്‌സ്‌ട്രോക്കായാണ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്.