പി.ഇസ്മായില്‍ വയനാട്
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ പറ്റി പ്രമുഖ ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ വെങ്കിട്ടരാമന് രാമകൃഷ്ണന് സര്‍ക്കസ് എന്നാണ് ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തികൊണ്ടുള്ള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ താന്‍ ഒരിക്കലും തന്നെ പങ്കെടുക്കില്ലന്നും അദ്ദേഹം തീര്‍ത്തു പറയുകയുണ്ടായി.ഇന്ത്യയില്‍ കെട്ടുകഥകള്‍ ശാസ്ത്രമാവുന്ന അധര വ്യായാമമാണ് നടക്കുന്നതെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയത്. നരേന്ദ്ര മോദിയുടെ ഭരണ കാലയളവില്‍ തിരുപ്പതി, മുംബൈ, മൈസൂര്‍ എന്നിവിടങ്ങളില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസ്സുകളുടെ നിലവാരം വിലയിരുത്തിയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്.വിവാദങ്ങളും വിദൂഷക പ്രഭാഷണങ്ങളും മാത്രം ബാക്കി വെച്ചാണ് ഈ വര്‍ഷം ജലന്ധറിലെ ലവ് ലി സര്‍വ്വകലാശാല ആതിഥേയത്വം അരുളിയ നൂറ്റിയാറാമത് ശാസ്ത്ര കോണ്‍ഗ്രസിനും തിരശ്ശീല വീണത്.
ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര സംഗമമായിരുന്നു പഞ്ചാബിലെ ജലന്ധറില്‍ നടന്നത്.തോമസ് സുഥോഫ്. അവ്രാം ഹെര്‍ഷ്കോ. ഡങ്കണ്‍ ഹാര്ഡെയ്ന് തുടങ്ങിയ നോബേല്‍ ജേതാക്ക ളടക്കം അമേരിക്ക. ബ്രിട്ടന് തുടങ്ങിയ 60 രാജ്യങ്ങളില്‍ നിന്ന് 30000 ശാസ്ത്ര പ്രതിഭകളാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ സംബന്ധിച്ചത്.ഡി ആര് ഡി ഒ, ഐ എസ് ആര് ഒ, എയിംസ്, യു ജി സി, ഐ ഐ സി ടി ഇ, എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരും ഭാഗവാക്കാവുകയുണ്ടായി.ലവ് ലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചതും 55 അടി ഉയരവും 25 ടണ്‍ ഭാരമുള്ളതുമായ മെറ്റല്മാഗ്ന എന്ന യന്ത്രമനുഷ്യന് എല്ലാവരെയും വിസ്മയിപ്പിക്കുകയുണ്ടായി.കണ്ണില്‍ പതിയാത്ത ചെറിയ വസ്തുക്കളെ പോലും വലുതാക്കി കാണിക്കുന്നതും അഞ്ചാള് പൊക്കമുള്ളതുമായ മൈക്രോസ്കോപിനു ചുറ്റും സെല്‍ഫിയെടുക്കാന്‍ ഓരോരുത്തരും അവിടെ മത്സരിക്കുകയായിരുന്നു. ലവ് ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ച കരവിരുതുകളാലോ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടോ ശാസ്ത്ര കുതുകികളുടെ മുടിനാരിഴ കീറിയ സംവാദങ്ങളാലോ സംഘാടക മികവിനാലോ അല്ല ജലന്ധറിലെ ശാസ്ത്ര കോണ്‍ഗ്രസ്സ് ശ്രദ്ധിക്കപ്പെട്ടത്. യുക്തിക്ക് നിരക്കാത്തതും അസംബന്ധങ്ങള്‍ നിറഞ്ഞതുമായ പ്രസംഗങ്ങളുടെ പേരില്‍ ശാസ്ത്രലോകത്തിന് മുന്നില്‍ ഇന്ത്യ മഹാരാജ്യം പരിഹാസപാത്രമായിരിക്കുകയാണ്.
ഭാവി ഇന്ത്യ ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന തലക്കെട്ടില്‍ നടത്തിയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ആന്ധ്ര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജി. നാഗേശ്വരര്‍ റാവുവിവിന്റെ പ്രബന്ധമാണ് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുള്ളത്. പുഷ്പകവിമാനങ്ങള്‍ കൂടാതെ രാവണന് 24 വിമാനങ്ങളും ശ്രീലങ്കയില്‍ എയര്‍പോര്‍ട്ടും ഉണ്ടായിരുന്നുവെന്നാണ് പ്രബന്ധത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മനുഷ്യോത്പത്തി സംബന്ധിച്ച് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തേക്കാളും വിഷ്ണുവിന്റെ ദശാവതാരമാണ് മികച്ചതെന്നും അദ്ദേഹം ചുണ്ടികാട്ടി. കൗരവര്‍ ടെസ്റ്റ്യൂബ് ശിശുവാണെന്നതിനും പ്രാചീന ഇന്ത്യയില്‍ മിസൈല്‍ ടെക്നോളജി നിലനിന്നിരുന്നുവെന്നുമുള്ള അവകാശവാദവും ഉന്നയിച്ചു. തമിഴ്നാട്ടിലെ ആളിയാറിലെ വേള്‍ഡ് കമ്മ്യൂണിറ്റി സെന്ററിലെ ശാസ്ത്രജ്ഞന് കണ്ണന് ജഗദല ക്യഷ്ണന് എ.പി.ജെ കലാമിനേക്കാളും മികച്ച ശാസ്ത്രജ്ഞനായി കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനന്‍ ആണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഐന്‍സ്റ്റീന്‍ന്റെ ആപേക്ഷിക സിദ്ധാന്തത്തേക്കാളും ഒന്നാന്തരം തിയറി ഭാരതീയ വേദങ്ങളിലുണ്ടെന്നും അത് വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങ്സ് ശരിവെച്ചതാണെന്നും തട്ടിവിട്ട വിദ്വാന് എന്ന നിലയിലാണ് കേന്ദ്രമന്ത്രിക്ക് താമ്രപത്രം നല്കാന് പ്രേരണയായത്. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തില്‍ ന്യൂട്ടനും ആപേക്ഷിക സിദ്ധാന്തത്തില്‍ ഐന്‍സ്റ്റീനും തെറ്റുപറ്റിയെന്നും തിരുത്താനായി പുരാണങ്ങളിലേക്ക് മടക്കയാത്ര നടത്തണമെന്നുമാണ് കണ്ണന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ന്യൂട്ടന്റെ ഗുരുത്വതരംഗത്തിന് പകരം മോദി തരംഗമെന്ന് പുനര്‍നാമകരണം വേണമെന്ന് ആവശ്യപ്പെടാനും അദ്ദേഹം മറന്നിട്ടില്ല. ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന ഗീബല്‍സിയന്‍ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ബി ജെ പി നേതാക്കള്‍ പുരാണ ത്തിലെ കഥാപാത്രങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒട്ടേറെ പ്രസ്താവനകളാണ് ഇതിനകം നടത്തിയിട്ടുള്ളത്.ഐ എസ് ആര് ഒ റോക്കറ്റുകളെ രാമന്റെ അമ്പിനോടായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ഉപമിച്ചത്. പശുവിന്റെ സാമീപ്യം പോലും പനിക്കും ജലദോഷത്തിനും ആശ്വാസകരമായി മാറുമെന്നാണ് രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി വിളംബരം നടത്തിയത്. പൂര്വ്വജന്മങ്ങളിലെ പാപങ്ങളുടെ ഫലമാണ് ക്യാന്‍സര്‍ ബാധയെന്നാണ് സംഘ്പരിവാര്‍ കുഴലുത്തുകാരന് ഹിമാന്ത ബിശ്വശര്‍മ്മ നടത്തിയ പരാമര്‍ശത്തിലുള്ളത്.ഇവരെല്ലാം ശാസ്ത്ര വിഷയത്തില്‍ അല്പജ്ഞാനികളും രാഷ്ട്രീയത്തിലെ ട്രപ്പീസ് കളിക്കാരും മാത്രമാണ്. എന്നാല്‍ ജലന്ധര്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വങ്കത്തം വിളിച്ചു കൂവിയവര്‍ പ്രഗത്ഭ ശാസ്ത്രജ്ഞരാണെന്നത് ഗൗരവത്തോടെ നോക്കി കാണേണ്ടതാണ്.
കഴിഞ്ഞ നാലു വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസുകളിലെല്ലാം തന്നെ പല ശാസ്ത്രജ്ഞരും ഗവേഷകരും ആന മണ്ടത്തരങ്ങളാണ് വിളമ്പിയത്. പൗരാണിക ശാസ്തം സംസ്കൃതിയിലൂടെ എന്ന പേരില്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഒരു സെഷന് ഇടം പിടിച്ചതു പോലും അതിന്റെ തെളിവാണ്. ലോകത്തിലെ ആദ്യത്തെ വിമാനം രാവണന്റെ പുഷ്പകവിമാനം. ഗണപതിയുടെ ആനത്തലമാറ്റി വെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി. എഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന ഗ്രഹാന്തര യാത്രകള്‍. ശസ്ത്രക്രിയയെ സംബന്ധിച്ചുള്ള ഋഗ്വേദ പരാമര്‍ശം. ഇത്തരം അസംബന്ധങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസ്സുകളില്‍ മുഴങ്ങിയത്.മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്ന മ്യത സഞ്ജീവിനിക്കായും 110 വയസ്സുവരെ യൗവ്വനം നിലനിര്‍ത്താനും പറ്റുന്ന ശിവ ഗുളികകളുടെയും കണ്ടെത്തലുകള്ക്കായും കോടികളാണ് കേന്ദ്ര ഭരണകൂടം മാറ്റി വെച്ചിട്ടുള്ളത്. വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും നിരന്തരമായ പ്രചാരണങ്ങളിലൂടെ ശാസ്ത്രീയത സ്ഥാപിച്ചെടുക്കാനാണ് തീവ്രഹിന്ദുത്വവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
ഇന്ത്യയില്‍ മാത്രല്ല ഈജിപ്തിലെയും ചൈനയിലെയും പുരാണ ഗ്രന്ഥങ്ങളിലും ഇത്തരം മിത്തുകള്‍ ധാരാളമായി കാണാന്‍ കഴിയും. വിവിധമത ഗ്രന്ഥങ്ങളിലും പല അത്ഭുങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വാസങ്ങള്ക്കെല്ലാം ശാസ്ത്രീയത കൈവരിക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ലാത്തതാണ്. കാള്‍ സാഗന്റെയും എച്ച്.ജിവെല്സിന്റെയും ശാസ്ത്രീയ നോവലുകളിലും ശാസ്ത്ര സാങ്കേതികതയിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ സൂചകങ്ങള്‍ കാണാന്‍ കഴിയും. ഭാവനകള്‍ക്കപ്പുറം അതിനെ ആരും ശാസ്ത്രമായി പരിഗണിക്കാറില്ല. ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനം പുനരാവര്‍ത്തനവും പരിശോധന വിധേയത്വവുമാണ്. അതിനപ്പുറം കാല്പനികതയ്ക്ക് ശാസ്ത്രീയമായ നിറം ചാര്‍ത്താനുള്ള നീക്കം ഭാവിതലമുറയോടുള്ള കൊടും പാതകം കൂടിയാണ്.
ആര്യഭട്ടയും മൈത്രിയും അപ്സരയും ബുദ്ധന്റെ ചിരിയും ആകാശ് ടാബ് ലെറ്റും നിര്‍മിച്ചു കൊണ്ട് ശാസ്ത്രലോകത്ത് സ്വന്തമായി കയ്യൊപ്പ് ചാര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.മലയാളി ശാസ്ത്രജ്ഞനായ എസ്. ഉണ്ണിക്കഷ്ണന് നായരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1958ല്‍ നടപ്പിലാക്കിയ സയന്റിഫിക് പോളിസി റവല്യൂഷന്റെ ഫലമായിട്ടാണ് ശാസ്ത്രിയ നേട്ടങ്ങള്‍ ദ്രുതഗതിയില്‍ കൈവരിക്കാനായത്. ബഹിരാകാശ ഗവേഷണം. ആണവ ഗവേഷണം. നാനോ ടെക്നോളജി.ബയോടെക്നോളജി എന്നീ മേഖലകളില്‍ വലിയ രീതിയില്‍ കുതിച്ചു ചാട്ടം നടത്താന്‍ കഴിഞ്ഞു ട്ടുണ്ടെങ്കിലും ഇനിയും ഇന്ത്യക്ക് ഒട്ടേറെ ദൂരം താണ്ടേണ്ടതുണ്ട്.ശുദ്ധവായു. ശുദ്ധജലം. വസ്ത്രം. പാര്‍പ്പിടം. ഭക്ഷ്യ ഉത്പാദനം. ആരോഗ്യരംഗം എന്നിവയിലെല്ലാം സ്വയംപര്യാപ്തരായി തീരേണ്ടതുണ്ട്. അമേരിക്ക.ജപ്പാന്. ബ്രിട്ടന് തുടങ്ങിയ വന്‍കിട രാജ്യങ്ങളിലെ പത്തുലക്ഷം പേരുടെ കണക്കെടുപ്പില്‍ ശാസ്ത്രജ്ഞരുടെ എണ്ണം അയ്യായിരമാണ്.ഇന്ത്യയില്‍ അത് കേവലം 137 മാത്രമാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് അന്താരാഷ്ട്ര തലത്തിലെ ശാസ്ത്ര പ്രതിഭകളോടൊപ്പം അറിവും ആശയങ്ങളും കണ്ടു പിടുത്തങ്ങളും പങ്കിടാനുള്ള വേദി എന്ന നിലയിലാണ് രാഷ്ട്രശിലപികള്‍ ശാസ്ത്ര കോണ്‍ഗ്രസിനെ നോക്കി കണ്ടിട്ടുള്ളത്.രാഷ്ട്രീയ ലക്ഷ്യങ്ങളോട് എക്കാലവും അകലം പാലിച്ചുവെന്നതാണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ സവിശേഷതകളില്‍ പ്രധാനവും. ലക്ഷ്യം മറന്നുള്ള മോദി ഭരണകൂടത്തിന്റെ ഇടപെടലുകളാണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ നക്ഷത്ര തിളക്കം ഇല്ലാതാക്കിയത്.