കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ; പാഴ്‌സലിന്റെ കാര്യത്തില്‍ ദുരൂഹത തുടരുന്നു- ജലീല്‍ വിഷമസന്ധിയില്‍

കൊച്ചി: കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ. മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുക എന്നത് രാജ്യത്തിന്റെ നയമല്ല എന്നും യു.എ.ഇയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തെ തള്ളുന്നതാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

”മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ല. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാന്‍ അയക്കാറുണ്ട്. എന്നാല്‍, യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ല”- ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘മാതൃഭൂമി’ പത്രമാണ് വാര്‍ത്ത റി‌പ്പോര്‍ട്ട് ചെയ്തത്.

ഇതോടെ, കോണ്‍സുലേറ്റ് വഴി അയച്ച പാഴ്‌സലിന്റെ കാര്യത്തില്‍ ദുരൂഹത വര്‍ദ്ധിച്ചു. കോണ്‍സുലേറ്റില്‍നിന്നാണ് മതഗ്രന്ഥമടങ്ങിയ പാഴ്‌സലുകള്‍ സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റില്‍ എത്തിച്ചതെന്നും അവിടെനിന്നു സര്‍ക്കാര്‍വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

SHARE