യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മെറിന്റെ മരണം; കഥയറിയാതെ നാട്ടിലുള്ള കൊച്ചുമോള്‍

കോട്ടയം: യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ മകള്‍ നോറ വീട്ടിലെ തൊട്ടിലില്‍ ഒന്നുമറിയാതെ ഉറങ്ങുകയാണ്. അമ്മ ഇനിയില്ലെന്ന കാര്യമൊന്നും ആ രണ്ടു വയസുകാരിക്ക് അറിയില്ലല്ലോ. തോരാതെ പെയ്യുന്ന മഴ പോലെ കണ്ണീര്‍ ഒഴുക്കുകയാണ് ഈ കുടുംബം. വ്യാഴാഴ്ച (30-07-20) മെറിന്റെ ജന്മദിനവും വിവാഹ വാര്‍ഷിക ദിനവുമാണ്. പക്ഷേ ആഘോഷങ്ങളൊന്നുമില്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.

പിറവം മരങ്ങാട്ടില്‍ കുടുംബാംഗമായ ജോയിയുടേയും മേഴ്‌സിയുടേയും മൂത്ത മകള്‍ മെറിന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മെറിന്‍ വീട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാര്‍ത്ത എത്തി. അപ്രതീക്ഷിത വേര്‍പാടില്‍ തരിച്ചു നില്‍ക്കുകയാണ് വീടും നാടും.

പഠനത്തിനു പെരുമാറ്റത്തിലും മുന്‍നിരയിലാണ് മെറിന്‍. 2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് യുഎസില്‍ പോയത്. കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നല്‍കിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാന്‍ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു.

മകള്‍ നോറയെ വീട്ടില്‍ ഏല്‍പിച്ചു ജനുവരി 29ന് മെറിനും മടങ്ങിപ്പോയി. ഫിലിപ്പും മെറിനും മാസങ്ങളായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പില്‍ നിന്നു ഭീഷണിയുള്ളതായി മെറിന്‍ പറഞ്ഞിട്ടില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങള്‍ പറയും. കഴിഞ്ഞ ദിവസത്തെ വിഡിയോ കോള്‍ അവസാന വിളിയാകുമെന്ന് ഒരിക്കലും കരുതിയില്ല. അമ്മയുടേയും അച്ഛന്റെയും സ്‌നേഹം നഷ്ടപ്പെട്ട നോറ ഇനി മെറിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.

SHARE