എല്ലാം വിജയകരമെങ്കിലും ആശങ്കയൊഴിയാതെ മരട് നിവാസികള്‍

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളിലെ രണ്ടാമത്തെ കെട്ടിടവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി പൊളിച്ചെങ്കിലും ആശങ്കയൊഴിയാതെ മരട് നിവാസികള്‍. 16 വീതം നിലകളുള്ള ആല്‍ഫ സെറീനില്‍ ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്.
സ്‌ഫോടനത്തിന്റെ ശക്തിയും അതിന്റെ പ്രത്യാഘതവും ത്രത്തോളമാണെന്ന് സംശയമാണ് പ്രദേശവാസികളുടെ ആശങ്ക. വീടുകളില്‍ ചെന്നുനോക്കിയാല്‍ മാത്രമേ തങ്ങളുടെ ആശങ്കകള്‍ മാറൂവെന്നാണ് വീട്ടുടമസ്ഥര്‍ പറയുന്നത്. നെട്ടൂര്‍ ആല്‍ഫ സെറീനിലെ ഇരട്ട ടവറിനു സമീപത്തായി നിരവധി വീടുകളുണ്ട്. ഫ്‌ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ആല്‍ഫ ടവറിനു സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഈ വീടുകള്‍ക്ക് കേടുപാടുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ഒരു വീട്ടിലെ ഷീറ്റില്‍ വിളളല്‍ വീണതല്ലാതെ മറ്റൊരു കേടുപാടും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, ആല്‍ഫ ടവറിലെ രണ്ടാമത്തെ സ്‌ഫോടനസമയത്ത് സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും ചില വീടുകള്‍ക്ക് കേടുപാട് പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ആല്‍ഫ ബി ബ്ലോക്കിന്റെ അവശിഷ്ടങ്ങള്‍ ചെറിയ തോതില്‍ കായലിലേക്ക് വീണിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്നു ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്ത എഡിഫിസ് എംഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്ടുഓ ഹെളിഫെയ്ത്ത്, ഇരട്ട ടവറുള്ള ആല്‍ഫ സെറീന്‍ എന്നീ ഫ്‌ലാറ്റുകളാണ് ഇന്നു പൊളിച്ചത്. ഇന്നു രാവിലെ 11.18 നാണ് മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറണ്‍ 10.32 നാണ് മുഴങ്ങിയത്. എന്നാല്‍ രണ്ടാമത്തെ സൈറണ്‍ മുഴങ്ങാന്‍ വൈകി. ചുറ്റുപാടിലെ ഹെലികോപ്റ്റര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കാന്‍ സമയമെടുത്തതാണ് കാരണം. തുടര്‍ന്ന് 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂര്‍ എച്ച്ടുഒ ഹോളിഫെയ്ത്ത് പൊട്ടിതെറിച്ച് നിലംപതിക്കുകയായിരുന്നു.

സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂര്‍ ആല്‍ഫ സെറീനിലെ 16 നിലകള്‍ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കന്‍ഡുകള്‍ക്കുളളില്‍ രണ്ടാമത്തെ ടവറും നിലംപതിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായ ആല്‍ഫ സെറീനില്‍ 26 മിനിറ്റിനകം തന്നെ സ്‌ഫോടനം നടന്നു. കായലിലേക്ക് വീഴാതെ അതിന്റെ ഓരം ചേര്‍ന്ന് വളരെ കൃത്യമായി തന്നെ വീഴ്ത്താനായി. 343 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.

ജനവാസമേഖലയായ ആല്‍ഫ സെറീനിലെ സ്‌ഫോടനം സമീപവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

മറ്റു രണ്ടു ഫ്‌ലാറ്റുകള്‍ നാളെയാണു പൊളിക്കുക. ജെയിന്‍ കോറല്‍ കോവില്‍ രാവിലെ 11നും ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്കു രണ്ടിനും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും.

ആല്‍ഫ സറീന്‍ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ അവശിഷ്ടം ഒരു നിലയോളം ഉയരത്തില്‍. എച്ച്2ഒ ഫ്‌ലാറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അവശിഷ്ടങ്ങള്‍ 70 ദിവസം കൊണ്ട് നീക്കുമെന്നു കരാര്‍ കമ്പനി അറിയിച്ചു.

SHARE