ന്യൂഡല്‍ഹി: ദേര മേധാവി റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് മുഴുവന്‍ പിന്തുണയും നല്‍കിയെന്ന് സി.ബി.ഐ. ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു. നിയമപ്രകാരം മുന്നോട്ടു പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. രണ്ട് സാധ്വികള്‍ ജഡ്ജിക്ക് മുമ്പില്‍ നല്കിയ പ്രസ്താവന വായിച്ചു. പഞ്ചാബ്, ഹരിയാനയില്‍ നിന്നുള്ള എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയില്ല. ഈ എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കേസ് ചര്‍ച്ച ചെയ്യാനായി അന്നത്തെ സി.ബി.ഐ മേധാവി വിജയ് ശങ്കറിനെ അദ്ദേഹം വിളിച്ചുവരുത്തി. ഇരയുടെ മൊഴി കണ്ട ശേഷമാണ് സിങ് ഞങ്ങളെ പിന്തുണച്ചത്’ നാരായണന് വ്യക്തമാക്കി. കേസ് ഒഴിവാക്കാന്‍ എം.പിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ മേധാവിയായിരുന്ന വിജയ് ശങ്കറാണ് തങ്ങള്‍ക്കൊപ്പം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍ക്കോട് സ്വദേശിയാണ് നാരായണന്. 2002ല്‍ ലഭിച്ച പരാതിയില്‍ 2007ലാണ് അന്വേഷണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1992നും 2002നും ഇടയില്‍ ലൈംഗിക പീഡനങ്ങള്‍ കാരണം ഇരുനൂറിലധികം വിശ്വാസിനികള്‍ ആശ്രമം വിട്ടു പോയതായും അദ്ദേഹം പറയുന്നു. ഗുര്‍മീതിനെതിരെ ലഭിച്ചത് അജ്ഞാത പരാതിയായിരുന്നതിനാല്‍ ഇരകളെ കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പത്തു പേരെ കണ്ടെത്താനായി. അവരെല്ലാം വിവാഹിതരായിരുന്നു. അതു കൊണ്ടു തന്നെ ആരും പരാതി നല്കാന് മുന്നോട്ടുവന്നില്ല. അംബാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ട് ഇരകളെ മാത്രമാണ് തങ്ങള്‍ക്ക് കൂടെ നിര്‍ത്താനായത്- അദ്ദേഹം ഓര്‍ക്കുന്നു.
സിര്‍സയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തേക്ക് കയറുന്നത് കഠിനമായ ജോലിയായിരുന്നു. ഗുര്‍മിതിന്റെ ഗുണ്ടകള്‍ നിരവധി തവണ സി.ബി.ഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തില്‍ മധ്യകാല യുഗത്തിലെ രാജാക്കന്മാരെപ്പോലെയാണ് ഗുര്‍മീത് കഴിഞ്ഞിരുന്നത്. ചുറ്റും സാധ്വികള്‍ (സന്യാസിനി) എന്നറിയപ്പെടുന്ന സുന്ദരികളായ സ്ത്രീകളുണ്ടായിരുന്നു. എല്ലാ രാത്രിയും പത്തു മണിക്ക് ഒരു സാധ്വിയെ കിടപ്പുമുറിയിലേക്ക് പറഞ്ഞയക്കാന്‍ സന്യാസിനിമാരിലെ മേധാവിക്ക് ‘ഗുരു’ നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ ഗര്‍ഭനിരോധിത ഉറകളുടെയും ഗുളികകളുടെയും ശേഖരം തന്നെയുണ്ടായിരുന്നു. അയാള്‍ കിറുക്കനും വന്യമൃഗവുമായിരുന്നു’ – അദ്ദേഹം പറഞ്ഞു.
‘ദേരയിലെ പ്രധാനപ്പെട്ട വളണ്ടിയറായിരുന്നു രഞ്ജിത് സിങ്. അയാളുടെ സഹോദരിയെ ഗുര്‍മീത് മാനഭംഗപ്പെടുത്തിയതോടെ രണ്ടു പേരും സിര്‍സ വിട്ടു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അജ്ഞാത കത്തെത്തുന്നത്.
രഞ്ജിത് സിങാണ് ഇതിനു പിന്നില്‍ എന്ന് കരുതി അദ്ദേഹത്തെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു റാം റഹിം. അദ്ദേഹത്തെ കൊല്ലാന്‍ ഉപയോഗിച്ച പിസ്റ്റള്‍ ദേരയിലെ മാനേജരുടേതായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പിന്നില്‍ ഗുര്‍മീത് ആണ് എന്നെനിക്കുറപ്പാണ്’ – 2009ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നാരായണന് വ്യക്തമാക്കി.