ലോക്ക്ഡൗണ്‍; മരുന്നു കിട്ടാതെ വലഞ്ഞ കുഞ്ഞിന് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി


ലോക്ക്ഡൗണില്‍ കുടുങ്ങി മരുന്നുകിട്ടാതെ വന്ന കുഞ്ഞുങ്ങള്‍ക്ക് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി.
കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞികൃഷ്‌ണേന്ദുവിന്, ദുബൈയില്‍ നിന്നും അവശ്യ മരുന്നെത്തിച്ചാണ് ദുബൈ കെ.എം.സി.സി വേറിട്ട മാതൃകയായത്. ലോകം കോവിഡ് ഭീതിയിലമര്‍ന്ന് ഞ്ഞെരിയുമ്പോള്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് മറ്റുള്ളവന്റെ കണ്ണീരൊപ്പാന്‍ എല്ലാം ഒരു വെല്ലുവിളിയായി കണ്ട് പ്രവര്‍ത്തകര്‍ ഇറങ്ങി തിരിച്ചത്. ഇരുപത് ലക്ഷത്തിലധികം പേരുള്ള ജി.എന്‍.പി.സി എന്ന ഫേസ് ബുക്ക് പേജില്‍ ആഴ്ചകളോളം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ആര്‍ക്കും തന്നെ മരുന്ന് എത്തിക്കാനായില്ല. അവസാനമായി കുടുംബം യൂത്ത് ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ മെഡി ചെയിന്‍ പ്രവര്‍ത്തകരെ സമീപിച്ച് തങ്ങളുടെ വിഷമം അറിയിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ കൊല്ലാട് രാജേഷിന്റെയും ശരണ്യയുടെയും രണ്ടര വയസ്സുള്ള മകള്‍ കൃഷ്ണേന്ദു, ഒപ്പം പാലയിലെ വേദിക, കാഞ്ഞിരപ്പള്ളിയിലെ ആര്‍ദ്ര എന്നിവരാണ് അസുഖത്തിനുള്ള മരുന്ന് കിട്ടാതെ ലോക്ക് ഡൗണില്‍ ദുരിതത്തിലായത്. തുടര്‍ന്ന് ഈ ദൗത്യം വൈറ്റ് ഗാര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. വൈറ്റ് ഗാര്‍ഡ് സംസ്ഥാന ക്യാപ്റ്റന്‍ ഷഫീക് വാച്ചാല്‍ ഉടന്‍ തന്നെ കേരളത്തിലും മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ ഡല്‍ഹി എന്നിവിടങ്ങളിലും ഈ മരുന്ന് അന്വേഷിച്ചു. മരുന്ന് അവിടങ്ങളില്‍ ലഭ്യമല്ലാത്തതിനാല്‍ ദുബായ്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്വേഷണം നീണ്ടു .ഒടുവില്‍ കെഎംസിസി നേതാവായ സാദിഖ് ബാലുശ്ശേരിയെയും കോഴിക്കോട് ജില്ലാ സെക്രട്ടറി കോയമ്പ്രം മൂസ എന്നിവരെ ഷഫീഖ് ബന്ധപ്പെട്ടു. അവര്‍ കെ.എം.സി.സി. ഫര്‍മസി സെല്‍ കോര്‍ഡിനേറ്റര്‍മാരായ പി.വി. ഇസ്മായില്‍, പാനൂര്‍, എം.വി. നിസാര്‍ പാനൂര്‍ എന്നവരുമായി ചേര്‍ന്ന് കാര്യം ചര്‍ച്ച ചെയ്യുകയും, ഒരു ദിവസം നീണ്ട അന്വേഷണത്തില്‍ ദുബൈയില്‍ മരുന്ന് ലഭ്യതയുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തു.

ട്യൂബറസ് സ്ലിറോസിസ് എന്ന അസുഖത്തിനുള്ള സബ്‌റില്‍ 500 എം.ജി ഫിലിം ടാബ്ലറ്റ് എന്ന മരുന്നിനാണ് രാജേഷ് ശരണ്യ ദമ്പതികള്‍ വൈറ്റ് ഗാര്‍ഡിനെ സമീപിച്ചത്. എയര്‍ കാര്‍ഗോ വഴി മരുന്ന് നാട്ടിലെത്തിക്കാന്‍ അമ്പതിനായിരം രൂപയോളം ചെലവ് വരുമെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ ലീഗ് രാജ്യ സഭാംഗം പി.വി. അബ്ദുല്‍ വഹാബ് എം.പി.യുടെ മകന്‍ പി.വി. ജാബിര്‍ മുഴുവന്‍ ചെലവും ഏറ്റെടുക്കുകയായിരുന്നു. ഇസ്മായിലും സഹപ്രവര്‍ത്തകരും മരുന്നിനു വേണ്ട എല്ലാ തുകയും നല്‍കിയതോടെ വലിയ ഒരു കാരുണ്യ സ്പര്‍ശമായി ഇത് മാറുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും നിരന്തരം കെഎംസിസിയെയും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെയും ബന്ധപ്പെട്ട് മരുന്ന് എത്തിക്കാനുള്ള സംവിധാനം ഒരുക്കാന്‍ അര്‍ദ്ധ രാത്രിവരെ സജീവമായി കൂടെ നിന്നു.

കണ്ണൂര്‍ ജില്ലാ ദുബൈ കെ എം സി സി പ്രസിഡന്റ്, ടി.പി.അബ്ബാസ് ഹാജി,ജ.സെക്ര:സൈനുദ്ധീന്‍ ചേലേരി, കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ ഉളിയില്‍, ഫര്‍മസിസ്‌റ് സയ്യിദ് ആബിദ് പാനൂര്‍, റഹദാദ് മൂഴിക്കര എന്നിവരാണ് ഇതിന് മുന്‍കൈയെടുത്തത്. ഇന്ന് (തിങ്കള്‍) നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് കൃഷ്‌ണേന്ദുവിന്റെ മാതാവും വൈറ്റ് ഗാര്‍ഡും ചേര്‍ന്ന് മരുന്ന് ഏറ്റു വാങ്ങി. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച യൂത്ത് ലീഗ് നേതാക്കന്മാര്‍ക്കും കെഎംസിസി, വൈറ്റ് ഗാര്‍ഡ് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.