ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ സര്‍ക്കാര്‍വക ക്വാറന്റൈന്‍ ക്യാമ്പിലാക്കുമെന്ന് യതീഷ് ചന്ദ്ര


കണ്ണൂര്‍: കണ്ണൂരില്‍ വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന മൂവായിരിത്തിലധികം പേര്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ ക്വാറന്റയിന്‍ ക്യാംപുകളില്‍ പോകേണ്ടി വരുമെന്നും കണ്ണൂര്‍ ഡി.സി.പി യതീഷ് ചന്ദ്ര.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ ജില്ലയില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ആശുപത്രി, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ആളുകള്‍ പുറത്തിറങ്ങരുതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ജില്ലയില്‍ എര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പില്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ തുടരും. ജില്ലയിലെ 24 ഹോട്ട് സ്‌പോട്ടുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചെറിയ രീതിയിലുള്ള ഇളവുകള്‍ നല്‍കാന്‍ പോലുമുള്ള സാഹചര്യം നിലവില്‍ ജില്ലയില്‍ ഇല്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച്ച പത്തുപേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 447 പേര്‍ക്കാണ് ഇതുവരെ രോ?ഗം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ 129 പേര്‍ ചികിത്സയിലുണ്ട്. അതേസമയം കോഴിക്കോട് കൊവിഡ് ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് ശനിയാഴ്ച്ച മരിച്ചു. ജന്മനാ ഹൃദ്രോ?ഗവും വളര്‍ച്ചാ വൈകല്യങ്ങളുമുള്ള കുഞ്ഞാണ് മരിച്ചത്.

SHARE