തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെടി ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടതു പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ടു നല്കി. മന്ത്രിമാര്‍ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018നുശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്.
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകള്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്. കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുത്താന്‍ വരുംദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.
മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായതിനാല്‍ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതു സ്വപ്നയാണ്. പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുകയായിരുന്നു സ്വപ്നയുടെ പതിവ്. കോണ്‍സുലേറ്റിലെ സ്വകാര്യ ചടങ്ങുകളില്‍ മന്ത്രിമാരെയും പ്രമുഖരെയും പങ്കെടുപ്പിച്ചാണ് ബന്ധം വിപുലമാക്കിയത്.
കോണ്സുലേറ്റിലേക്കെത്തുന്ന പാഴ്സലുകളുടെ കാര്യവും പുറംകരാറുകളുടെ കാര്യവും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണ്. 2018 മുതല്‍ യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് പരിശോധനയില്‍ മനസിലായി. വിമാനത്താവളത്തില്‍നിന്ന് ലോറിയിലെത്തിക്കുന്ന പാഴ്സലുകള്‍ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും മലപ്പുറത്തും വിതരണം ചെയ്യുകയായിരുന്നു പതിവ്.