കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉൾപ്പെടെ നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മാതാക്കള്‍ക്കു കോടതി നോട്ടിസ്. താമരശേരി മുന്‍സിഫ് കോടതിയാണു നോട്ടിസ് അയച്ചത്.
കൂടത്തായ് കേസിലെ മുഖ്യപ്രതി ജോളി തോമസിന്റെയും പരേതനായ റോയ് തോമസിന്റെയും മക്കളായ റെമോ റോയ് (20 ), റെനോള്‍ഡ് റോയ് (15്), റോയ് തോമസിന്റെ സഹോദരി രെന്ജി വില്‍സണ്‍ (42 ) എന്നിവര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി യുടെ നീക്കം.ഇതുപ്രകാരം പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പരകളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമകളുടെയും, സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയക്കുകയാണെന്ന് താമരശേരി മുന്‍സിഫ് കോടതി അറിയിച്ചു.
മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായ് എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. ഒപ്പം മലാളത്തിലെ പ്രമുഖ ചാനലായ ഫഌവേര്‍സ് ടിവിയുടെ കൂടത്തായ് എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.
ജനുവരി 13ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. ഇതനുസരിച്ച് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ഌവേര്സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കൂടത്തായ് കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്ക്കും മുന്‍പേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
ഇതിനകം തന്നെ മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോള്‍ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസിക ഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഈ ഹരജിയിലാണിപ്പോള്‍ കോടതി ഹരജിക്കാര്‍ക്ക് അനുകൂലമായി സിനിമകളുടെയും സിരിലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.