കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടതില്ലെന്ന് ഫ്രാന്‍സ്; ഇന്ത്യക്ക് പിന്തുണ


ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് ഫ്രാന്‍സിന്റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നാമതൊരാള്‍ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ഫ്രാന്‍സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്‍, പ്രശ്‌നം ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. എന്നാല്‍, കശ്മീരിനെച്ചൊല്ലി മേഖലയില്‍ അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നീക്കങ്ങള്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുത് മക്രോണ്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.

SHARE